പശ്ചിമ ബംഗാളിലെ അതിർത്തി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അതിർത്തി സുരക്ഷാ സേനയ്ക്ക് കൂടുതൽ ഭൂമി കൈമാറി ബംഗാൾ സർക്കാർ. മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അധികാരമേറ്റെടുത്തതിന് ശേഷം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന നീക്കം.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബി.എസ്.എഫിന് കൂടുതൽ ഭൂമി കൈമാറിയ വിവരം എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചത്. അതിർത്തി ഔട്ട്‌പോസ്റ്റുകൾ നിർമ്മിക്കുന്നതിനും മുള്ളുവേലി കെട്ടുന്നതിനുമായാണ് ഈ ഭൂമി ഉപയോഗിക്കുക.
45 ദിവസത്തിനുള്ളിൽ 600 ഏക്കർ ഭൂമി ബി.എസ്.എഫിന് കൈമാറാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനത്തിന് ശേഷമുള്ള സുപ്രധാന നാഴികക്കല്ലാണിത്. ബംഗ്ലാദേശുമായി 2,216 കിലോമീറ്റർ നീളമുള്ള അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. നിയമവിരുദ്ധ കുടിയേറ്റം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമായിരുന്നു. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ, അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും അവരെ നാടുകടത്താനും ലക്ഷ്യമിട്ട് കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ തടങ്കൽ കേന്ദ്രങ്ങളും സർക്കാർ സജ്ജീകരിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ ജനസംഖ്യാ വ്യതിയാനത്തെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവകരമായ വിഷയമായാണ് കാണുന്നത്









