ന്യൂഡൽഹി : യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനും എതിരെ ശക്തമായ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ”മുഖ്യമന്ത്രിയായി നമുക്ക് വേണ്ടത് മനുഷ്യർക്ക് വ്യക്തമാകുന്ന രീതിയിൽ സംസാരിക്കുന്ന ആളെയാണ്, അല്ലാതെ ഭാവാഭിനയം നടത്തുന്നവരെയല്ല. പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് മിതമായ ഭാഷയില്‍ എങ്കിലും മുഖ്യമന്ത്രിക്ക് പ്രതികരിക്കാമായിരുന്നു. ഭരണാധികാരികൾ ജനങ്ങളോട് സംസാരിക്കുമ്പോൾ കൃത്യതയും വ്യക്തതയുമാണ് വേണ്ടത് , വെറും മാധ്യമ പ്രകടനങ്ങളും ഭാവാഭിനയങ്ങളും കൊണ്ട് ജനങ്ങളെ പറ്റിക്കാൻ കഴിയില്ല,” എന്ന് അദ്ദേഹം പരിഹസിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതികളിൽ ഇ.ഡി നടത്തിയ റെയ്ഡുകൾക്ക് പിന്നാലെ പ്രതിപക്ഷത്തിനെതിരെയും കേന്ദ്ര ഏജൻസികൾക്കെതിരെയും സിപിഎം പ്രതിഷേധം കടുപ്പിക്കുന്നതിനിടയിലാണ് ഈ പ്രസ്താവന.
കേരളത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചോ എന്നത് സംസ്ഥാന നേതൃത്വം പ്രതികരിക്കുമെന്നും എം എ ബേബി പറഞ്ഞു.
പുതിയ സർക്കാരിൻ്റെ ആദ്യ നാളുകളിൽ തന്നെ ജനവിരുദ്ധ നിലപാടുകളെ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡല്‍ഹിയില്‍ ഇന്നലെ നടന്ന പ്രതിഷേധത്തില്‍ പൊലീസ് ജനാധിപത്യവിരുദ്ധമായ രീതിയിലാണ് പ്രതികരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിഷ്ഠൂരമായ ആക്രമണമാണ് പോലീസ് നടത്തിയത്. യാതൊരു ആശയവിനിമയവും നടത്താതെ ഹീനമായ രീതിയിൽ സമരം ചെയ്തവരെ നേരിട്ടു എന്നും എം എ ബേബി കുറ്റപ്പെടുത്തി.











