തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെ മുട്ട എറിഞ്ഞ് ഒളിവിൽ പോയ സിപിഎം പാളയം ലോക്കൽ സെക്രട്ടറിയും തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൌൺസിലറുമായ ഐപി ബിനു പോലീസിനു മുൻപിൽ കീഴടങ്ങുകയായിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 16 ആയി.
”പിടിച്ചതല്ല, പിടി കൊടുത്തതാണ്” എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ കുറിപ്പിട്ട ശേഷമാണ് ബിനു മ്യൂസിയം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങിയത്. ഇയാളെ പിന്നീട് നന്ദാവനം എ.ആർ ക്യാമ്പിലേക്ക് മാറ്റി. റെയ്ഡ് വാർത്ത പുറത്തുവന്നതോടെ പിണറായി വിജയന്റെ വീടിന് മുന്നിൽ ആദ്യമെത്തി പ്രതിഷേധം നയിച്ചത് ഐ.പി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. റെയ്ഡ് കഴിഞ്ഞ് ഇ.ഡി ഉദ്യോഗസ്ഥർ പുറത്തേക്ക് വന്ന് വാഹനത്തിൽ കയറിയപ്പോൾ, പോലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തടയുകയും ചീമുട്ടയും കല്ലും എറിയുകയുമായിരുന്നു. ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിലും വാഹനത്തിന് നേരെ മുട്ടയെറിയുന്നതിലും ബിനു നേരിട്ട് പങ്കെടുക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബിനുവിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.








