ന്യൂഡൽഹി : ജനസംഖ്യാപരമായ മാറ്റങ്ങൾ രാജ്യത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നതെന്ന് നുഴഞ്ഞുകയറ്റം മൂലമുണ്ടാകുന്ന ജനസംഖ്യാപരമായ മാറ്റം പരിഹരിക്കുന്നതിനായി കേന്ദ്രം രൂപീകരിച്ച ഉന്നതതല സമിതിയുടെ ചെയർമാനും മുൻ സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് പ്രകാശ് പ്രഭാകർ നവോലേക്കർ. ആവശ്യമെങ്കിൽ, കേന്ദ്ര സർക്കാരിനോട് കൂടുതൽ കർശനമായ നിയമങ്ങൾ ശുപാർശ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃത നുഴഞ്ഞുകയറ്റം അതിർത്തി പ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഒരു പ്രശ്നമല്ലെന്നും അതിന്റെ ആഘാതം ഇപ്പോൾ നഗരപ്രദേശങ്ങളിലേക്കും വ്യാവസായിക മേഖലകളിലേക്കും സാമൂഹിക-സാമ്പത്തികമായി സെൻസിറ്റീവ് പ്രദേശങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും ജസ്റ്റിസ് നവോലേക്കർ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച പ്രത്യേക സമിതിയുടെ ചുമതലയേറ്റ ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
അനധികൃതമായി രാജ്യത്തേക്ക് ആളുകൾ കടന്നുകയറുന്നത് രാജ്യത്തിന്റെ പരമാധികാരത്തെയും ആഭ്യന്തര സുരക്ഷയെയും ബാധിക്കുന്ന ഒരു വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കായി സർക്കാർ ഒരുക്കുന്ന വിവിധ ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും, അർഹതയില്ലാത്ത കുടിയേറ്റക്കാരിലേക്ക് കൂടി വിഭജിക്കപ്പെടുന്നു. ഇത് യഥാർത്ഥത്തിൽ സഹായം ലഭിക്കേണ്ട ഇന്ത്യക്കാരുടെ അവകാശങ്ങൾ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അസ്വാഭാവികമായ ജനസംഖ്യാ വർദ്ധനവ് പ്രാദേശികമായ ക്രമസമാധാന പ്രശ്നങ്ങൾക്കും വംശീയമായ തർക്കങ്ങൾക്കും കാരണമാകുന്നു. ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളും നിലവിൽ അഭിമുഖീകരിക്കുന്ന ആഗോള പ്രതിഭാസമാണിത്. എന്നാൽ അഭയാർത്ഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മിൽ ഇന്ത്യൻ നിയമത്തിൽ കൃത്യമായ വ്യത്യാസമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച ‘ഹൈ-പവർ ഡെമോഗ്രഫി മിഷന്റെ’ ഭാഗമായാണ് ഈ ഉന്നതാധികാര സമിതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകിയത്. കള്ളക്കടത്തും അനധികൃത കുടിയേറ്റവും വഴി രാജ്യത്തെ ജനസംഖ്യാ ഘടനയിൽ ഉണ്ടാകുന്ന കൃത്രിമമായ മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയാണ് സമിതിയുടെ ലക്ഷ്യം. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ദുർഗാ ശങ്കർ മിശ്ര, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ബാലാജി ശ്രീവാസ്തവ, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞ ഡോ. ഷാമിക രവി, കേന്ദ്ര സർക്കാർ പ്രതിനിധിയായി സെൻസസ് കമ്മീഷണർ എന്നിവരാണ് ഈ ഉന്നത സമിതിയിലുള്ള മറ്റ് അംഗങ്ങൾ. ഒരു വർഷത്തിനകം സമിതി തങ്ങളുടെ അന്തിമ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കും.











