ഒരു ആക്ഷൻ സിനിമയിലെ നായകനെപ്പോലെ, ക്രുണാൽ പാണ്ഡ്യ ഫൈനലുകളിൽ എത്തുമ്പോൾ കഥ മാറുന്നു. സമ്മർദ്ദം ഏറ്റവും ഉയർന്ന തലത്തിൽ നിൽക്കുന്ന നിമിഷങ്ങളിൽ, കൃത്യതയാർന്ന പന്തുകളിലൂടെ എതിരാളികളെ വീഴ്ത്തുന്ന ക്രുണാൽ, ഇന്ന് ആർ.സി.ബി ആരാധകരുടെ ഏറ്റവും വലിയ വിശ്വസ്തനാണ്.
ഐപിഎൽ 2025 ഫൈനലിൽ, അന്ന് എതിരാളികളുടെ നട്ടെല്ലൊടിക്കുന്ന പ്രകടനമായിരുന്നു ക്രുണാൽ കാഴ്ചവെച്ചത്. 4 ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ജോഷ് ഇംഗ്ലിസും പ്രഭ്സിമ്രാൻ സിംഗും ക്രുണാലിന്റെ സ്പിൻ കെണിയിൽ വീണു. ആർസിബി അന്ന് ആവേശപ്പോരിൽ കിരീരം നേടിയപ്പോൾ താരമെറിഞ്ഞ പിശുക്കൻ സ്പെൽ അതിൽ നിർണായക പങ്ക് വഹിച്ചു.
ഇപ്പോഴിതാ ഇന്ന് ക്രുണാൽ 2026-ലും തന്റെ മാന്ത്രികത ആവർത്തിച്ചു. 4 ഓവറിൽ 23 റൺസ് നൽകി 1 വിക്കറ്റ് വീഴ്ത്തിയ താരം, നിർണ്ണായകമായ ജോസ് ബട്‌ലറിന്റെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ആർ.സി.ബിയുടെ ക്ലച്ച് പ്ലേയർ താൻ തന്നെയാണെന്ന് തെളിയിച്ചു. കേവലം ഒന്നോ രണ്ടോ മത്സരങ്ങളിൽ അല്ല കളിക്കുന്ന എല്ലാം പോരിലും തന്റേതായ എന്തെങ്കിലും ഒരു സംഭാവന നൽകാൻ ക്രുണാൽ ശ്രദ്ധിക്കുന്നു.












