അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ 5 വിക്കറ്റിന് തകർത്തെറിഞ്ഞ് ആർസിബിക്ക് തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം. ആർ.സി.ബിയുടെ ബൗളർമാരും ബാറ്റർമാരും ഒരേപോലെ തിളങ്ങിയ പോരിൽ ഒരു കംപ്ലീറ്റ് ടീം ഗെയിം ആണ് ടീം കളിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസിനെ വെറും 155 റൺസിന് തളച്ച ആർ.സി.ബി, മറുപടി ബാറ്റിംഗിൽ വിരാട് കോഹ്‌ലിയുടെ മികവിൽ കിരീടം സ്വന്തമാക്കുക ആയിരുന്നു.
ടോസ് നേടി ആദ്യം ബോളിങ് തിരഞ്ഞെടുത്ത ആർ.സി.ബി വേണ്ടി ബൗളർമാർ തുടക്കം മുതൽ ഗുജറാത്ത് ബാറ്റർമാരെ സമ്മർദ്ദത്തിലാക്കി. ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതവും, രസിഖ് സലാം ദാർ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ക്രുണാൽ പാണ്ഡ്യ ഒരു വിക്കറ്റ് നേടി മികച്ച പിന്തുണ നൽകി.
ഗുജറാത്ത് നിരയിൽ വാഷിംഗ്ടൺ സുന്ദർ (50 റൺസ്) മാത്രമാണ് പിടിച്ചുനിന്നത്. ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്ട്ലർ തുടങ്ങിയ മുൻനിര ബാറ്റർമാർക്ക് ആർ.സി.ബി ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആർ.സി.ബിക്ക് വേണ്ടി വിരാട് കോഹ്‌ലിയും വെങ്കടേഷ് അയ്യരും മികച്ച തുടക്കമാണ് നൽകിയത്. സീസണിൽ അതിമനോഹരമായ ഫോമിൽ കളിച്ച വിരാട് കോഹ്‌ലി ഇന്നും ക്ലച്ച് മോഡിലായിരുന്നു. കഗിസോ റബാഡയെപ്പോലൊരു സ്റ്റാർ ബൗളറെ ആക്രമിച്ച് കളിച്ച കോഹ്‌ലി തുടർച്ചയായി ബൗണ്ടറികൾ നേടി ആരാധകരെ ആവേശത്തിലാക്കി. 4,4,6,4 എന്നിങ്ങനെ റബാഡയുടെ രണ്ടാം ഓവറിൽ കോഹ്‌ലി അടിച്ചുകൂട്ടിയ റൺസ് ആർ.സി.ബിക്ക് നിർണ്ണായകമായ മുൻതൂക്കം നൽകി.
അതിനിടയിൽ വിക്കറ്റുകൾ വീണെങ്കിലും അതൊന്നും ആർസിബിയെ സമ്മർദ്ദത്തിലാക്കിയില്ല. ചെയ്‌സ് മാസ്റ്റർ കോഹ്‌ലി 42 പന്തിൽ 75 റൺസ് നേടി തന്റെ വിശ്വരൂപം പുറത്തെടുത്ത രാവിൽ ആർസിബിക്ക് തുടർച്ചയായ രണ്ടാം വർഷവും കിരീടം നേടി വിമർശകർക്ക് മറുപടി നൽകിയിരിക്കുകയാണ്.











