പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാണിക്കാനാകില്ലെന്ന് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. മാറുന്ന സാമൂഹിക പശ്ചാത്തലത്തിൽ ഇത്തരം പ്രീ-മാരിറ്റൽ (Pre-marital) ബന്ധങ്ങൾ ഇന്ന് സാധാരണമാണെന്നും, വ്യക്തിപരമായ ധാർമ്മിക സങ്കൽപ്പങ്ങളുടെ പേരിൽ ഉദ്യോഗാർത്ഥികളുടെ സ്വഭാവശുദ്ധി അളക്കാൻ തൊഴിലുടമകൾക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. തെലങ്കാനയിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് താൽക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട ഗജുല തിരുപ്പതി എന്ന ഉദ്യോഗാർത്ഥിയുടെ നിയമനം അകാരണമായി നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഉത്തരവ്.
വർഷങ്ങളായി നീണ്ടുനിന്ന ഒരു പ്രണയബന്ധം തകർന്നതിനെത്തുടർന്ന് ഉദ്യോഗാർത്ഥിക്കെതിരെ ഉയർന്ന വഞ്ചനാക്കുറ്റവും (Cheating), തുടർന്നുണ്ടായ കേസുകളുമാണ് ഈ നിയമന നിഷേധത്തിലേക്ക് നയിച്ചത്. വർഷങ്ങളോളം അയൽവാസിയായ യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിച്ചതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഈ കേസ് കോടതിക്ക് പുറത്ത് ലോക് അദാലത്ത് വഴി ഇരുപക്ഷവും ഒത്തുതീർപ്പാക്കിയിരുന്നു. നിയമന സമയത്ത് അപേക്ഷാ ഫോമിൽ തനിക്കെതിരെയുള്ള ഈ കേസിന്റെ വിവരങ്ങൾ യുവാവ് കൃത്യമായി വെളിപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. എന്നിട്ടും, കേസ് ഒത്തുതീർപ്പാക്കിയത് കുറ്റസമ്മതത്തിന് തുല്യമാണെന്നും, ഇത് ‘സ്വഭാവദൂഷ്യത്തിന്റെ’ (Moral Turpitude) പരിധിയിൽ വരുമെന്നും ചൂണ്ടിക്കാട്ടിയാണ് തെലങ്കാന പോലീസ് റിക്രൂട്ട്‌മെന്റ് ബോർഡ് യുവാവിന് ജോലി നിഷേധിച്ചത്.
എന്നാൽ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഈ വാദങ്ങളെ സുപ്രീം കോടതി കർശനമായി തള്ളി. ഒരു ബന്ധം വിവാഹത്തിൽ കലാശിച്ചില്ല എന്നതുകൊണ്ട് മാത്രം ഒരാൾ മറ്റൊരാളെ ചതിച്ചു എന്ന് അർത്ഥമാക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളിൽ പങ്കാളിയെ വഞ്ചിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കേണ്ടത് ആ വ്യക്തി മാത്രമാണ്. ഇവിടെ പരാതിക്കാരി തന്നെ കേസ് പിൻവലിക്കാൻ തയ്യാറായ സാഹചര്യത്തിൽ, ഉദ്യോഗാർത്ഥിയുടെ സ്വഭാവത്തെ സംശയിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ബലപ്രയോഗത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ ആണ് ഒത്തുതീർപ്പ് ഉണ്ടാക്കിയതെന്ന് തെളിയിക്കാൻ യാതൊരു രേഖകളും ബോർഡിന്റെ പക്കലില്ല.
ഒരു അച്ചടക്ക സേനയിലേക്ക് ആളുകളെ തിരഞ്ഞെടുക്കുമ്പോൾ സ്വഭാവ വെരിഫിക്കേഷൻ പ്രധാനമാണെങ്കിലും, അത് വ്യക്തിപരമായ ധാർമ്മികതയുടെയോ സദാചാരത്തിന്റെയോ അളവുകോലായി മാറരുതെന്ന് കോടതി ഓർമ്മിപ്പിച്ചു. രാജ്യത്തെ ഒരു നിയമവും പ്രായപൂർത്തിയായ രണ്ടുപേർ അവരുടെ ഇഷ്ടപ്രകാരം ബന്ധം പുലർത്തുന്നതിനെ വിലക്കുന്നില്ല. ക്രമിനൽ പശ്ചാത്തലമുണ്ടെന്ന് കാണിച്ച് ഒരാൾക്ക് ജോലി നിഷേധിക്കണമെങ്കിൽ, അയാൾ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നോ പൊതുസമാധാനത്തിന് ഭംഗം വരുത്തിയിട്ടുണ്ടെന്നോ ഉള്ള വ്യക്തമായ തെളിവുകൾ ഉണ്ടാകണം. യുവാവിന് അനുകൂലമായ സിംഗിൾ ബെഞ്ച് ഉത്തരവ് പുനഃസ്ഥാപിച്ച സുപ്രീം കോടതി, ഇയാളെ അടുത്ത ബാച്ചിനൊപ്പം പോലീസ് കോൺസ്റ്റബിൾ പരിശീലനത്തിന് അയക്കാൻ തെലങ്കാന സർക്കാരിന് കർശന നിർദ്ദേശം നൽകി.











