ലഡാക്കിലും കശ്മീർ അതിർത്തിയിലും ഭാരതാംബയുടെ പരമാധികാരത്തിന് നേരെ കണ്ണുവെക്കുന്ന ചൈന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനും പാകിസ്താനെന്ന ഭീകരരാജ്യത്തിനുമുള്ള ഇന്ത്യൻ എൻജിനീയറിങ് കരുത്തിന്റെ സിംഹഗർജ്ജനമായി സോജില ടണൽ യാഥാർത്ഥ്യത്തിലേക്ക്. അതിർത്തിയിൽ ഇന്ത്യൻ പ്രതിരോധ വ്യൂഹത്തെ അജയ്യമാക്കുന്ന തന്ത്രപ്രധാനമായ സോജില തുരങ്കത്തിന്റെ നിർണ്ണായകമായ അവസാന ഘട്ട തുരക്കൽ (Breakthrough) കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയായി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരുടെ സാന്നിധ്യത്തിലാണ് ഹിമാലയൻ മലനിരകളെ പിടിച്ചുകുലുക്കിയ ഈ ചരിത്ര നേട്ടം രാജ്യം ആഘോഷിച്ചത്. നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ ഭാരതം കൈവരിച്ച അസാധ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ഈ പദ്ധതി. ലഡാക്കിലെയും ജമ്മു കശ്മീരിലെയും തദ്ദേശവാസികൾക്ക് മാത്രമല്ല, അതിർത്തി കാക്കുന്ന ഇന്ത്യൻ സൈന്യത്തിന് അസാധാരണമായ മുൻതൂക്കമാണ് ഈ തുരങ്കം സമ്മാനിക്കുന്നത്.
സമുദ്രനിരപ്പിൽ നിന്ന് 11,578 അടി ഉയരത്തിൽ, കടുത്ത മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയും നിലനിൽക്കുന്ന ഹിമാലയത്തിന്റെ നെഞ്ചകം പിളർന്നാണ് 13.15 കിലോമീറ്റർ നീളമുള്ള ഈ അത്ഭുത തുരങ്കം നിർമ്മിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ളതും ഏഷ്യയിലെ ഏറ്റവും നീളമേറിയതുമായ ഇരുവശ ഗതാഗത സിംഗിൾ-ട്യൂബ് റോഡ് ടണലാണിത്. മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (MEIL) നിർമ്മിക്കുന്ന ഈ പദ്ധതിയുടെ ആകെ നീളം സമീപന റോഡുകളും പാലങ്ങളും ഉൾപ്പെടെ ഏകദേശം 31 കിലോമീറ്ററോളമാണ്. സോണമാർഗിലെ ബാൽട്ടാലിനെയും ദ്രാസ്-കാർഗിൽ സെക്ടറിലെ മീനാമാർഗിനെയും ബന്ധിപ്പിക്കുന്ന ഈ തുരങ്കത്തിൽ നീൽഗ്രാർ തുരങ്ക ശൃംഖല, രണ്ട് ഇരട്ടക്കുഴൽ തുരങ്കങ്ങൾ, മൂന്ന് വൻകിട പാലങ്ങൾ, മഞ്ഞുവീഴ്ചയെ പ്രതിരോധിക്കുന്ന സ്നോ ഗാലറികൾ എന്നിവ അടങ്ങിയിരിക്കുന്നു. ഭാരതത്തിന്റെ അതിർത്തികളെ പൂർണ്ണമായി സുരക്ഷിതമാക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന അശ്രാന്ത പരിശ്രമത്തിന്റെ വിജയമാണിത്.
പ്രതിരോധ രംഗത്ത് സോജില ടണലിന്റെ വരവ് ഇന്ത്യയുടെ തന്ത്രപരമായ നീക്കങ്ങളെ അടിമുടി മാറ്റിയെഴുതും. കാർഗിൽ യുദ്ധകാലത്ത് പാകിസ്ഥാൻ സൈന്യം ഇന്ത്യൻ സൈന്യത്തിന്റെ സപ്ലൈ ലൈനുകൾ തകർക്കാൻ ലക്ഷ്യമിട്ടത് ഇതേ സോജില പാസ് വഴിയായിരുന്നു. ശീതകാലത്ത് കടുത്ത മഞ്ഞുവീഴ്ച കാരണം ആറുമാസത്തോളം ലഡാക്ക് മേഖല ബാക്കി ഭാരതത്തിൽ നിന്നും പൂർണ്ണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. ഈ സമയങ്ങളിൽ അതിർത്തിയിൽ ചൈനയോ പാകിസ്ഥാനോ എന്തെങ്കിലും വിനാശകരമായ നീക്കങ്ങൾ നടത്തിയാൽ സൈന്യത്തെയും ഭാരമേറിയ യുദ്ധടാങ്കുകളെയും പീരങ്കികളെയും അതിവേഗം എത്തിക്കുക ദുഷ്‌കരമായിരുന്നു. എന്നാൽ ഈ ഓൾ-വെതർ (എല്ലാ കാലാവസ്ഥയിലുമുള്ള) ടണൽ യാഥാർത്ഥ്യമാകുന്നതോടെ, ഏത് കടുത്ത ശൈത്യകാലത്തും 24 മണിക്കൂറും ഇന്ത്യൻ സൈന്യത്തിന് അതിവേഗം അതിർത്തിയിലേക്ക് കുതിക്കാൻ സാധിക്കും. ഇത് ചൈനയുടെയും പാകിസ്താൻ്റെയും ഉറക്കം കെടുത്തുമെന്നുറപ്പാണ്.
മുൻകാല സർക്കാരുകൾ അതിർത്തി വികസനത്തെ അവഗണിക്കുകയും ശത്രുക്കളെ ഭയന്ന് റോഡുകൾ നിർമ്മിക്കാതിരിക്കുകയും ചെയ്ത നയത്തിൽ നിന്നും മാറി, ‘അതിർത്തിയിലെ അവസാന ഗ്രാമമല്ല, ആദ്യ ഗ്രാമമാണ് ഭാരതത്തിന് പ്രധാനം’ എന്ന നരേന്ദ്ര മോദി സർക്കാരിന്റെ ശക്തമായ നയത്തിന്റെ വിജയമാണിത്. സോജില ടണൽ പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതോടെ ദ്രാസ്, കാർഗിൽ, ലഡാക്ക് മേഖലകളുടെ സാമ്പത്തിക-വിനോദസഞ്ചാര രംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാകും. ഭാരതത്തെ തൊട്ടുകളിച്ചാൽ ഏത് ഹിമാലയൻ കോട്ടയും തകർത്ത് ഇന്ത്യൻ സൈന്യം മുന്നേറുമെന്ന ശക്തമായ സന്ദേശമാണ് ഈ തുരങ്കത്തിലൂടെ ഇന്ത്യ, പാകിസ്താനും ചെെനയ്തക്കും നൽകുന്നത്.












