പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും (ടി.എം.സി) കനത്ത തിരിച്ചടി നൽകിക്കൊണ്ട് പാർട്ടിയിൽ വൻ പിളർപ്പ്. ലോക്സഭയിലെ തൃണമൂൽ കോൺഗ്രസിന്റെ 19 എംപിമാർ വിമതപക്ഷത്ത് ചേർന്നതായും ‘യഥാർത്ഥ തൃണമൂൽ കോൺഗ്രസ്’ തങ്ങളാണെന്ന് അവകാശപ്പെട്ട് ലോക്സഭാ സ്പീക്കർ ഓം ബിർളയെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും വ്യക്തമായി. വിമത പക്ഷത്തെ പ്രമുഖ നേതാവും കൂച്ച് ബെഹാർ മണ്ഡലത്തിൽ നിന്നുള്ള എംപിയുമായ ജഗദീഷ് ചന്ദ്ര ബർമ്മ ബസുനിയയാണ് ഈ നിർണ്ണായക വിവരം പങ്കുവെച്ചത്. തങ്ങൾ സ്പീക്കർക്ക് ഔദ്യോഗികമായി കത്ത് സമർപ്പിച്ചു കഴിഞ്ഞെന്നും വരും ദിവസങ്ങളിൽ നേരിൽ കണ്ട് തൃണമൂലിന്റെ യഥാർത്ഥ പാർലമെന്ററി ഗ്രൂപ്പായി തങ്ങളെ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പാർട്ടിയിൽ പുകയുന്ന ആഭ്യന്തര കലഹങ്ങളാണ് ഇപ്പോൾ പരസ്യമായ പിളർപ്പിലേക്ക് വഴിമാറിയിരിക്കുന്നത്.
ലോക്സഭയിൽ എൻ.ഡി.എ മുന്നണിയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് വിമത എംപിമാരെന്നാണ് സൂചന. ജൂൺ എട്ട് മുതൽ ആരംഭിച്ച ഒപ്പുശേഖരണത്തിൽ നിലവിൽ 19 എംപിമാർ ഒപ്പുവെച്ചിട്ടുണ്ടെന്ന് ജഗദീഷ് ചന്ദ്ര ബർമ്മ ബസുനിയ സ്ഥിരീകരിച്ചു. ശത്രുഘ്നൻ സിൻഹ, യുസഫ് പത്താൻ, ദേവ് അധികാരി, കല്യാൺ ബാനർജി, മഹുവ മൊയ്ത്ര അടക്കമുള്ള പ്രമുഖ നേതാക്കളുടെ പേരുകൾ വിമത നിരയുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നുണ്ട്. രാജ്യസഭയിൽ നിന്ന് സുഖേന്ദു ശേഖർ റോയ്, സുസ്മിത ദേവ്, പ്രകാശ് ചിക് ബരായ്ക് എന്നീ മൂന്ന് പ്രമുഖ എംപിമാർ ഈയടുത്ത് പാർട്ടിയിൽ നിന്നും സഭയിൽ നിന്നും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോക്സഭയിലും മമതയ്ക്ക് പ്രാധിനിത്യം നഷ്ടമാകുന്ന തരത്തിലുള്ള നീക്കങ്ങൾ സജീവമായത്.
അതേസമയം, ബിജെപിയുടെ ‘ഓപ്പറേഷൻ ലോട്ടസ്’ ആണ് ബംഗാളിൽ നടക്കുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് എംപിമാരെ കൂറുമാറ്റാൻ ശ്രമിക്കുന്നതെന്നും ആരോപിച്ച് തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക നേതൃത്വം രംഗത്തെത്തി. എന്നാൽ എംപിമാരെ സ്വാധീനിച്ചെന്ന ആരോപണം പൂർണ്ണമായും തള്ളിയ വിമത നേതാക്കൾ, പാർട്ടിയിലെ നിലവിലെ അവസ്ഥയിൽ മടുത്താണ് പുതിയ തീരുമാനമെന്ന് വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ശിവസേനയിലും എൻസിപിയിലും ഉണ്ടായതിന് സമാനമായ പിളർപ്പിലേക്കാണ് ഇപ്പോൾ തൃണമൂൽ കോൺഗ്രസും നീങ്ങുന്നത്.












