തൃശ്ശൂർ : കേരളത്തിൽ ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇരിങ്ങാലക്കുട മാപ്രാണം സ്വദേശിയായ 43 വയസുകാരനാണ് ഷിഗെല്ല അണുബാധയെ തുടര്‍ന്ന് മരിച്ചത്. കുറച്ചുനാളുകളായി കൊടകരയിലെ ഭാര്യവീട്ടിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. കടുത്ത ഛർദ്ദിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് കൊടകരയിലെ ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ, അസുഖം കൂടിയതോടെ തൃശ്ശൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. മരണാനന്തരം തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം ഷിഗെല്ല അണുബാധയാണെന്ന് സ്ഥിരീകരിച്ചത്.
ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച മാത്രം രണ്ട് ഷിഗെല്ല മരണങ്ങളാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മലപ്പുറം കോഡൂർ സ്വദേശിയായ ഏഴുവയസ്സുകാരൻ ‘ആർജവ്’ പുലർച്ചെയോടെ മരണപ്പെട്ടിരുന്നു. ജൂൺ 12-നാണ് കടുത്ത പനിയും വയറിളക്കവും ബാധിച്ച കുട്ടിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നത്.
അതേസമയം, കണ്ണൂർ ജില്ലയിലും രണ്ട് ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൊകേരി പഞ്ചായത്തിലെ 10, 11 വാർഡുകളിലെ നാലും എട്ടും വയസ്സുള്ള രണ്ട് ആൺകുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ കേരളത്തിൽ 135-ലേറെ പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വയനാട്, തിരുവനന്തപുരം ജില്ലകളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
‘ഷിഗെല്ല’ എന്ന ഇനം ബാക്ടീരിയകൾ മൂലമുണ്ടാകുന്ന അതിശക്തമായ വയറിളക്ക രോഗമാണിത്. മലിനമായ കുടിവെള്ളം, കേടായ ഭക്ഷണം, ശുചിത്വമില്ലാത്ത കൈകൾ എന്നിവയിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്. രോഗബാധിതരുടെ മലമൂത്രവിസർജ്ജനം വഴിയും ഈ ബാക്ടീരിയകൾ പുറത്തെത്തി മറ്റുള്ളവരിലേക്ക് പകരാം. കടുത്ത വയറിളക്കം, മലത്തോടൊപ്പം രക്തവും പഴുപ്പും പോവുക, ശക്തമായ വയറുവേദന, പനി, ഛർദ്ദി, നിർജ്ജലീകരണം എന്നിവയാണ് ലക്ഷണങ്ങൾ.










