ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) എൻജിനീയറിങ് രംഗത്തെ ദശാബ്ദങ്ങളുടെ മനുഷ്യ പരിചയസമ്പത്തിന് പകരമാകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് പ്രമുഖ ആഗോള വാഹന നിർമ്മാതാക്കളായ ഫോർഡ് മോട്ടോർ കമ്പനി. തങ്ങളുടെ വാഹനങ്ങളുടെ ഗുണനിലവാര പ്രശ്നങ്ങൾ പരിഹരിക്കാൻ എഐ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിച്ച് പരാജയപ്പെട്ടതോടെ, വിരമിച്ച മുന്നൂറ്റമ്പതോളം മുതിർന്ന എൻജിനീയർമാരെ കമ്പനി അടിയന്തരമായി ജോലിയിൽ തിരിച്ചെത്തിച്ചു. പതിറ്റാണ്ടുകളായുള്ള എൻജിനീയറിങ് വൈദഗ്ധ്യം എഐ ടൂളുകൾക്ക് ഇല്ലാതെ പോയതാണ് ഫോർഡിന് തിരിച്ചടിയായത്. എന്നാൽ ‘ഗ്രേ ബേർഡ്’ (Gray Beard) എന്ന് ആന്തരികമായി വിളിക്കുന്ന ഈ മുതിർന്ന വിദഗ്ധർ കമ്പനിയിലേക്ക് തിരിച്ചെത്തിയതോടെ ഫോർഡിന്റെ എഐ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാവുകയും വാഹനങ്ങളുടെ ഗുണനിലവാരം വർദ്ധിക്കുകയും ചെയ്തു.
ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിരമിച്ച ജീവനക്കാരും സപ്ലയർ കമ്പനികളിലെ വിദഗ്ധരും ഉൾപ്പെടെ 350-ലധികം മുതിർന്ന എൻജിനീയർമാരെയാണ് ഫോർഡ് കമ്പനിയിലേക്ക് പുനർനിയമിച്ചത്. ഓട്ടോമേഷനെയും കൃത്രിമ ബുദ്ധിയെയും അമിതമായി ആശ്രയിച്ച ഫോർഡ്, പല തലമുറകളിലെ വാഹന നിർമ്മാണത്തിലൂടെ തങ്ങളുടെ ജീവനക്കാർ ആർജ്ജിച്ചെടുത്ത പ്രായോഗിക ജ്ഞാനത്തെ അവഗണിച്ചതായി കമ്പനി എക്സിക്യൂട്ടീവുകൾ തന്നെ സമ്മതിക്കുന്നു. എഐക്ക് സ്വന്തമായി എല്ലാം ചെയ്യാൻ കഴിയുമെന്ന് കമ്പനി തെറ്റായി വിലയിരുത്തിയെന്ന് ഫോർഡിന്റെ വെഹിക്കിൾ ഹാർഡ്‌വെയർ എൻജിനീയറിങ് വൈസ് പ്രസിഡന്റ് ചാർലസ് പൂൺ തുറന്നുപറഞ്ഞു. ഡിസൈൻ ആവശ്യകതകൾ എഐ സിസ്റ്റത്തിലേക്ക് നൽകിയാൽ മാത്രം ഉയർന്ന ഗുണനിലവാരമുള്ള ഉൽപ്പന്നം ലഭിക്കുമെന്ന് തങ്ങൾ കരുതി. എഐ ഒരു മികച്ച ഉപകരണം തന്നെയാണ്, എന്നാൽ അതിനെ പരിശീലിപ്പിക്കാൻ നൽകുന്ന വിവരങ്ങളുടെ അത്രമാത്രമേ അതിന് ഗുണമുണ്ടാകൂ എന്നും, അനുഭവസമ്പന്നരായ എൻജിനീയർമാരുടെ യഥാർത്ഥ പ്രായോഗിക അറിവ് (Real-world expertise) എഐക്ക് ഇല്ലാതെ പോയതാണ് പിഴവെന്നും അദ്ദേഹം വ്യക്തമാക്കി.
മുതിർന്ന എൻജിനീയർമാർ കമ്പനി വിട്ടപ്പോൾ അവരുടെ അറിവുകൾ കൃത്യമായി സംരക്ഷിക്കാൻ ഫോർഡിന് കഴിഞ്ഞിരുന്നില്ല. ഇത് പരിഹരിക്കാനാണ് ഇപ്പോൾ പഴയ എൻജിനീയർമാരെ തിരികെ കൊണ്ടുവന്നത്. ഇവർ ഇപ്പോൾ പുതിയ തലമുറയിലെ യുവ ജീവനക്കാരെ നയിക്കുന്നതിനൊപ്പം എഐ ടൂളുകളെ കൂടുതൽ കൃത്യതയോടെ പുനഃപരിശീലിപ്പിക്കുകയും (Retrain) ചെയ്യുന്നുണ്ട്. വാഹനങ്ങൾ ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ഉണ്ടാകാൻ സാധ്യതയുള്ള തകരാറുകൾ മുൻകൂട്ടി കണ്ടെത്താൻ ഇവരുടെ സാന്നിധ്യം സഹായിക്കുന്നുണ്ടെന്ന് ഫോർഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കുമാർ ഗൽഹോത്ര പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടായ ശേഷം അത് പരിഹരിക്കുന്ന രീതിയിൽ നിന്നും, പ്രശ്നങ്ങൾ ഉണ്ടാകാതെ മുൻകൂട്ടി തടയുന്ന രീതിയിലേക്ക് (Preventing issues) ഫോർഡ് മാറിയിരിക്കുകയാണ്. ഈ തന്ത്രം വലിയ വിജയമായതോടെ പ്രശസ്തമായ ‘ജെ.ഡി പവർ ഇനിഷ്യൽ ക്വാളിറ്റി സർവേയിൽ’ പ്രമുഖ ബ്രാൻഡുകളെ പിന്തള്ളി ഫോർഡ് ഒന്നാം സ്ഥാനത്ത് എത്തി. കൂടാതെ വാഹന നിർമ്മാണ ചിലവ് ഗണ്യമായി കുറയ്ക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഹാർഡ്‌വെയർ വിഭാഗത്തിന് പുറമെ സോഫ്റ്റ്‌വെയർ വിശ്വാസ്യത ഉറപ്പാക്കാൻ 40 അംഗങ്ങളുള്ള പ്രത്യേക ക്വാളിറ്റി അഷ്വറൻസ് ടീമിനെയും ഫോർഡ് ഇപ്പോൾ നിയോഗിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യകൾക്ക് എത്ര മുന്നേറിയാലും മനുഷ്യന്റെ പ്രായോഗിക അനുഭവസമ്പത്തിന് പകരമാകാൻ കഴിയില്ലെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ് ഫോർഡിന്റെ ഈ വൻ തിരിച്ചുവരവ്.












