ന്യൂഡൽഹി : പശ്ചിമേഷ്യയിലുണ്ടായ യുഎസ്-ഇറാൻ സൈനിക സംഘർഷങ്ങളെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പൂർണ്ണമായി പുനരാരംഭിച്ചു. ഒമാനിലെ സലാലയിലേക്കും കുവൈറ്റിലേക്കുമുള്ള വിമാന സർവീസുകൾ തിരികെ കൊണ്ടുവന്നതോടെ എയർലൈൻസിന്റെ പശ്ചിമേഷ്യൻ ശൃംഖല പഴയപടിയായി.
മേഖലയിലെ വ്യോമപാതാ നിയന്ത്രണങ്ങൾ നീങ്ങിയതോടെയാണ് വിമാന സർവീസുകൾ ഘട്ടങ്ങളായി പുനഃസ്ഥാപിക്കാൻ എയർലൈൻസ് തീരുമാനിച്ചത്. പുതിയ ഷെഡ്യൂൾ പ്രകാരം കേരളത്തിൽ നിന്നുള്ള പ്രവാസികൾക്ക് വലിയ രീതിയിലുള്ള യാത്രാ സൗകര്യമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. കുവൈറ്റിൽ നിന്നുള്ള എല്ലാ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 (T4) ൽ നിന്നായിരിക്കും ഇനി മുതൽ സർവീസ് നടത്തുക എന്നും എയർലൈൻസ് അറിയിച്ചു.
ഈ പുതിയ മാറ്റങ്ങളോടെ നിലവിൽ ഇന്ത്യയും പശ്ചിമേഷ്യയും തമ്മിൽ ആഴ്ചയിൽ 780 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. ഇന്ത്യയിലെ 18 നഗരങ്ങളെ ഗൾഫിലെ 13 പ്രധാന കേന്ദ്രങ്ങളുമായി (ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ) ഈ സർവീസുകൾ നേരിട്ട് ബന്ധിപ്പിക്കുന്നു. അടുത്തിടെ നവി മുംബൈയിൽ നിന്ന് അബുദാബിയിലേക്കും, ഗുവാഹത്തിയിൽ നിന്ന് ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് പുതിയ നേരിട്ടുള്ള സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. യുദ്ധഭീതി മാറി വിമാന സർവീസുകൾ സാധാരണ നിലയിലായത് വരാനിരിക്കുന്ന പ്രവാസികളുടെ അവധിക്കാല യാത്രകൾ കൂടുതൽ സുഗമമാക്കും.








