ന്യൂഡൽഹി : പ്രതിരോധ സഹകരണത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ച് ഇന്ത്യയും ജപ്പാനും. ന്യൂഡൽഹിയിൽ നടന്ന 16-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും തമ്മിൽ ചരിത്രപരമായ പ്രതിരോധ കരാർ ഒപ്പുവെച്ചു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾക്കായി അത്യാധുനിക ‘UNICORN’ (Unified Complex Radio Antenna) മാസ്റ്റ് സാങ്കേതികവിദ്യ സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള കരാറാണിത്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ചരിത്രത്തിലെ ആദ്യത്തെ സംയുക്ത പ്രതിരോധ സഹ-വികസന പ്രോജക്റ്റാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനായ് തകൈച്ചിയും ചേർന്നാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സാങ്കേതിക പങ്കാളിത്തത്തിൽ ഇതൊരു പുതിയ അധ്യായം തുറക്കുമെന്ന് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിയിൽ ജപ്പാൻ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളിൽ വലിയ ഇളവ് വരുത്തിയാണ് ഈ സാങ്കേതികവിദ്യ ഇന്ത്യക്ക് നൽകുന്നത്. ഫിലിപ്പീൻസിന് ശേഷം ഈ ജാപ്പനീസ് സാങ്കേതികവിദ്യ ലഭിക്കുന്ന രണ്ടാമത്തെ ഏഷ്യൻ രാജ്യമാണ് ഇന്ത്യ. പരമ്പരാഗത യുദ്ധക്കപ്പലുകളുടെ മുകളിൽ (Mast) ആശയവിനിമയത്തിനും റഡാറുകൾക്കുമായി ഡസൻ കണക്കിന് ആന്റിനകൾ തുറന്ന രീതിയിൽ സ്ഥാപിക്കാറാണ് പതിവ്. എന്നാൽ ഇവ ശത്രുക്കളുടെ റഡാറുകളിൽ പെട്ടെന്ന് കണ്ടെത്താൻ സാധിക്കും. ഇവിടെയാണ് ജപ്പാന്റെ ‘നിൻജ ടെക്നോളജി’ എന്നറിയപ്പെടുന്ന യുണികോൺ (UNICORN) വ്യത്യസ്തമാകുന്നത്. യുദ്ധക്കപ്പലിലെ കമ്മ്യൂണിക്കേഷൻ, റഡാർ, ടാക്റ്റിക്കൽ എയർ നാവിഗേഷൻ , ശത്രുക്കളെ തിരിച്ചറിയുന്ന സംവിധാനം , ഇലക്ട്രോണിക് സപ്പോർട്ട് മെഷേഴ്സ് എന്നിവയ്‌ക്കായുള്ള വിവിധ ആന്റിനകളെ ഒരൊറ്റ സുരക്ഷിത റഡാർ ഡോമിനുള്ളിൽ ഒതുക്കുന്നതാണ് ഈ വിദ്യ. ഈ ആന്റിനകളെല്ലാം ഒറ്റ ഘടനയിലേക്ക് മാറ്റുന്നതിലൂടെ കപ്പലിന്റെ റഡാർ സിഗ്നേച്ചർ വലിയ തോതിൽ കുറയുന്നു. അതായത്, കടലിൽ ശത്രുക്കളുടെ റഡാറുകൾക്ക് ഈ യുദ്ധക്കപ്പലുകളെ കണ്ടെത്തുകയോ അവയുടെ കൃത്യമായ സിഗ്നൽ തിരിച്ചറിയുകയോ ചെയ്യുക അതീവ ദുഷ്‌കരമായിരിക്കും.
ഇന്ത്യൻ സമുദ്ര മേഖലയിലും ദക്ഷിണ ചൈനാ കടലിലും ചൈനീസ് നാവികസേനയുടെ കടന്നുകയറ്റവും നിരീക്ഷണങ്ങളും ശക്തമാകുന്ന പശ്ചാത്തലത്തിൽ ഈ സാങ്കേതികവിദ്യ ഇന്ത്യൻ നാവികസേനയ്ക്ക് കൂടുതൽ തന്ത്രപ്രധാന മേധാവിത്വം നൽകുന്നതാണ്. ചൈനീസ് യുദ്ധക്കപ്പലുകളും കോസ്റ്റ് ഗാർഡുകളും ഇന്ത്യൻ കപ്പലുകളുടെ റഡാർ പാറ്റേണുകൾ വർഷങ്ങളായി നിരീക്ഷിച്ചു വരികയാണ്. യുണികോൺ മാസ്റ്റുകൾ ഘടിപ്പിക്കുന്നതോടെ ഇന്ത്യൻ കപ്പലുകൾക്ക് റഡാറുകളുടെ കണ്ണുവെട്ടിച്ച് (സ്റ്റെൽത്ത് മോഡ്) നീങ്ങാൻ സാധിക്കും. നിലവിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് വികസിപ്പിച്ച നാലാം തലമുറ വോയ്‌സ് ആൻഡ് ഡാറ്റാ കമ്മ്യൂണിക്കേഷൻ സിസ്റ്റമാണ് ഇന്ത്യൻ നാവികസേന ഉപയോഗിക്കുന്നത്. ഇതിനേക്കാൾ സുരക്ഷിതവും ഡിജിറ്റൽ യുദ്ധമുഖങ്ങളിൽ തടസ്സമില്ലാത്തതുമായ ആശയവിനിമയം യുണികോൺ ഉറപ്പാക്കും.
പ്രതിരോധ മേഖലയിലെ ആത്മനിർഭർ ഭാരത് പദ്ധതികൾക്ക് ഈ കരാർ വലിയ കരുത്താകും. ജാപ്പനീസ് കമ്പനികളായ എൻഇസി കോർപ്പറേഷൻ , യോകോഹാമ റബ്ബർ, സാമ്പാ കോഗ്യോ എന്നിവയുമായി സഹകരിച്ച് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ആയിരിക്കും ഈ യുണികോൺ മാസ്റ്റുകൾ ഇന്ത്യയിൽ നിർമ്മിക്കുക. ജപ്പാൻ ഇതിനാവശ്യമായ ഡിസൈൻ വൈദഗ്ധ്യം നൽകുമ്പോൾ, ഇതിന്റെ നിർമ്മാണവും കപ്പലുകളിലെ കൂട്ടിച്ചേർക്കലും ഇന്ത്യയിലായിരിക്കും നടക്കുക. ഭാവിയിൽ ഇന്ത്യൻ നാവികസേന നിർമ്മിക്കാൻ പോകുന്ന അത്യാധുനിക യുദ്ധക്കപ്പലുകളിലെല്ലാം ഈ ‘യുണികോൺ’ മാസ്റ്റുകളാകും ഉപയോഗിക്കുക.












