താരസംഘടനയായ അമ്മയിൽ നിന്നും ശ്വേത മേനോൻ രാജി രേഖാമൂലം സമർപ്പിക്കാത്ത സാഹചര്യത്തിൽ വിശദീകരണവുമായി അഡ് ഹോക് കമ്മിറ്റി കൺവീനർ രമേഷ് പിഷാരടിയും അംഗങ്ങളും. ശ്വേത രാജി പ്രഖ്യാപിച്ച് ഇറങ്ങി പോയപ്പോഴാണ് അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നതെന്ന് രമേഷ് പിഷാരടി വ്യക്തമാക്കി.
അഡ് ഹോക് കമ്മിറ്റിയുടെ യോഗത്തിന് ശേഷമാണ് പിഷാരടി മാധ്യമങ്ങളോട് സംസാരിച്ചത്. ശ്വേത മേനോൻ ഇതുവരെ രേഖമൂലം രാജി അ യച്ചിട്ടില്ല. മല്ലിക സുകുമാരനും ലക്ഷ്‌മിപ്രിയയും രാജി മെയിലിൽ അയച്ചിട്ടുണ്ടെന്ന് കുക്കു പരമേശ്വരൻ പറഞ്ഞുവെന്ന് അഡ്ഹോക് കമ്മിറ്റിംഗമായ ഗണേഷ് കുമാർ പറഞ്ഞു.
ഒരു ജനറൽ ബോഡിയിൽ വച്ച് ഒരു സംഘടനയുടെ നേതൃത്വത്തിൽ ഇരിക്കുന്ന ആളുകൾ ഞാനും കമ്മിറ്റിയും രാജി വയ്ക്കുന്നുവെന്ന് പറഞ്ഞ് ഇറങ്ങി പോയപ്പോഴാണ് സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താനായാണ് അഡ്‌ഹോക് കമ്മിറ്റി വന്നത്. ജനറൽ ബോഡിയിൽ രാജി പ്രഖ്യാപിച്ചതു കൊണ്ടാണ് കമ്മിറ്റി വന്നത്. ബൈലോയിൽ അഡ്ഹോക് കമ്മിറ്റിയുടെ വിവരമില്ല. സ്പെഷ്യൽ കമ്മിറ്റി വരാമെന്നാണ് നിർദേശം. സംഘടനയെ ആശ്രയിച്ച് ജീവിക്കുന്നവർ ഒരുപാടുണ്ട്. കൈനീട്ടം വാങ്ങുന്നവരും മരുന്നുകൾ വാങ്ങുന്നവരുമുണ്ട്.
ശ്വേത പ്രഖ്യാപിച്ച രാജി രേഖാമൂലം കൊടുക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. ഒരുപാട് അംഗങ്ങളും ദൈനംദിന പ്രവർത്തനങ്ങളുമുള്ള ഒരു സംഘടന ഒരു മാസം കഴിഞ്ഞ് രാജി തരുമായിരിക്കും എന്ന് പറഞ്ഞ് പ്രവർത്തനങ്ങൾ നിർത്താനാവില്ലാല്ലോ. അഡ് ഹോക് കമ്മിറ്റി എന്നോ സ്പെഷ്യൽ കമ്മിറ്റി എന്നോ താൽക്കാലിക സംഘമെന്നോ എന്ത് പേരിട്ട് വിളിച്ചാലും അടുത്ത തെരഞ്ഞെടുപ്പ് വരെ സംഘടനയെ നിലനിർത്തിക്കൊണ്ടു പോവുക എന്ന ഉത്തരവാദിത്വമുള്ള അംഗങ്ങളാണ് ഞങ്ങൾ എല്ലാവരും എന്ന് രമേഷ് പിഷാരടി പറഞ്ഞു. അതേസമയം, ജൂൺ 21 നു നടന്ന ജനറൽ ബോഡി യോഗത്തിനിടയിലെ കടുത്ത വാദപ്രതിവാദങ്ങൾക്കൊടുവിലാണ് താൻ പദവി ഒഴിയുകയാണെന്ന് ശ്വേത മേനോൻ പ്രഖ്യാപിച്ചത്.








