പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെഷെൽസ് രാജ്യം സമ്മാനിച്ച പരമോന്നത ബഹുമതിയായ “ഗാർഡിയൻ ഓഫ് ദിബ്ലൂ ഹൊറൈസൺ” പുരസ്കാരത്തെ പരിഹസിച്ച പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ. ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരനാണെന്നത് പരസ്യമായ വസ്തുതയാണെന്നും, അദ്ദേഹത്തെപ്പോലെ ഒരാൾക്ക് പ്രതിരോധ മന്ത്രി പദം നൽകിയതുതന്നെ ഇന്നത്തെ പാകിസ്താന്റെ അവസ്ഥ എന്തെന്ന് വ്യക്തമാക്കുന്നതാണെന്നും എൻഡിടിവിയോട് പ്രതികരിക്കവെ ഔദ്യോഗിക വൃത്തങ്ങൾ തുറന്നടിച്ചു. കൃത്യമായ ഒരു പണിയുമില്ലാത്തതുകൊണ്ടാണ് യാതൊരു അറിവുമില്ലാത്ത വിഷയങ്ങളിൽ അദ്ദേഹം ഇത്തരം വിഡ്ഢിത്തങ്ങൾ വിളിച്ചുപറഞ്ഞ് സമയം കളയുന്നത്. വിദ്വേഷ പ്രസംഗങ്ങൾ സ്ഥിരമാക്കിയ ഒരാളിൽ നിന്നുള്ള ഇത്തരം പ്രതികരണങ്ങൾക്ക് പിന്നിൽ അസൂയ മാത്രമാണെന്നും ഇന്ത്യൻ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ധൃതിപിടിച്ച് നിർമ്മിച്ചെടുത്ത ഒരു കൃത്രിമ പുരസ്കാരമാണിതെന്നും, ഇതിന്റെ പ്രമാണപത്രത്തിൽ അക്ഷരത്തെറ്റുകൾ നിറഞ്ഞത് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമാണെന്നും കാണിച്ച് ഖ്വാജ ആസിഫ് നടത്തിയ പരാമർശങ്ങളാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. അതേസമയം, പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിനായി പുരസ്കാരം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന തരത്തിലുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് സെഷെൽസ് സർക്കാർ പൂർണ്ണമായി തള്ളി കളഞ്ഞിട്ടുണ്ട്. രാജ്യത്തെ നാഷണൽ ഓണേഴ്സ് ആക്ട് അനുസരിച്ച് സ്ഥാപിതമായ ഔദ്യോഗിക ബഹുമതിയാണിതെന്നും മോദി എത്തുന്നതിന് മുൻപ് തന്നെ ഇതിന് മന്ത്രിസഭയുടെ കൃത്യമായ അനുമതി ലഭിച്ചിരുന്നുവെന്നും സെഷെൽസ് പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സമുദ്രസംരക്ഷണം, സുസ്ഥിര വികസനം, ബ്ലൂ ഇക്കണോമി എന്നിവയ്ക്ക് നൽകിയ അസാധാരണ സംഭാവനകളെ മുൻനിർത്തിയാണ് മോദിയെ ഈ അവാർഡിനായി തിരഞ്ഞെടുത്തത്. ഇന്റർനെറ്റിൽ പ്രചരിക്കുന്ന അക്ഷരത്തെറ്റുകളുള്ള സർട്ടിഫിക്കറ്റ്, അന്തിമ പരിശോധനയ്ക്ക് മുൻപ് അബദ്ധത്തിൽ പുറത്തുപോയ ഒരു ആന്തരിക വർക്കിങ് ഡ്രാഫ്റ്റ് മാത്രമാണെന്നും സെഷെൽസ് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. പ്രധാനമന്ത്രി മോദിക്ക് ഔദ്യോഗിക ചടങ്ങിൽ സമർപ്പിച്ച അന്തിമ സർട്ടിഫിക്കറ്റിൽ യാതൊരുവിധ തെറ്റുകളും ഉണ്ടായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഈ അവാർഡ് വിവാദത്തിൽ ഇന്ത്യ ഔദ്യോഗികമായി ഇതുവരെ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും, യാഥാർത്ഥ്യങ്ങളുമായി ബന്ധമില്ലാത്ത പാകിസ്താന്റെ ഇത്തരം ആക്ഷേപങ്ങൾക്ക് പിന്നിൽ കേവലം അസൂയ മാത്രമാണെന്നാണ് ഡൽഹിയിലെ ഉന്നത വൃത്തങ്ങൾ വിലയിരുത്തുന്നത്.










