മിഡിൽ ഈസ്റ്റിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ വീണ്ടും തലപൊക്കിയതോടെ, യുഎസും ഇറാനും തമ്മിലുള്ള വാക്പോരും ഭീഷണികളും കടുക്കുന്നു. തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ഇറാന് നേരെ ആയിരം മിസൈലുകൾ തൊടുക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്. തനിക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ ഇറാൻ കനത്ത വില നൽകേണ്ടിവരുമെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയ്ക്കിടയിൽ ട്രംപിനെ വധിക്കണമെന്ന തരത്തിലുള്ള പരസ്യമായ ആഹ്വാനങ്ങൾ ജനക്കൂട്ടത്തിൽ നിന്ന് ഉയർന്ന പശ്ചാത്തലത്തിലാണ് ഈ രൂക്ഷപ്രതികരണം. ഇറാന്റെ ഭാഗത്തുനിന്ന് അക്രമമുണ്ടായാൽ പ്രത്യാക്രമണം നടത്താൻ ആയിരം മിസൈലുകൾ സജ്ജമാക്കി നിർത്തിയിരിക്കുകയാണെന്നും ആവശ്യമെങ്കിൽ പ്രയോഗിക്കാൻ വേറെയും ആയിരക്കണക്കിന് മിസൈലുകൾ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി.
തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ട്രംപ് ഇറാന് കടുത്ത മുന്നറിയിപ്പ് നൽകിയത്. ഇറാന്റെ ശത്രുപ്പട്ടികയിൽ താൻ പണ്ടുമുതലേ ഒന്നാമനാണെങ്കിലും, നിലവിൽ ഉടനടി വധശ്രമമുണ്ടാകുമെന്ന തരത്തിലുള്ള കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളൊന്നും തന്റെ പക്കലില്ലെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ഇറാനെ ഒരു സാഹചര്യത്തിലും ആണവായുധം കൈവശപ്പെടുത്താൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ യുഎസ് ഭരണകൂടം ഉപരോധങ്ങൾ കൂടുതൽ കടുപ്പിക്കുകയാണ്. ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയിയുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന വ്യക്തിക്കും നിരവധി വിദേശ നാണയ വിനിമയ കമ്പനികൾക്കും മേൽ യുഎസ് പുതിയ വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പശ്ചിമേഷ്യയിൽ ഇരുരാജ്യങ്ങളും തമ്മിൽ വ്യോമാക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടന്നിരുന്നു. ഈ സംഘർഷാവസ്ഥയ്ക്കിടയിൽ പുറത്തുവന്ന ട്രംപിന്റെ പ്രസ്താവന ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇതിനിടെ അമേരിക്കയ്ക്ക് കടുത്ത മറുപടിയുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. മുൻപ് ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ ലംഘിക്കാൻ അമേരിക്ക തുനിഞ്ഞാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നാണ് ടെഹ്‌രാന്റെ നിലപാട്. കൂടാതെ, ചർച്ചകൾ തുടരാൻ ഇറാൻ താത്പര്യം പ്രകടിപ്പിച്ചുവെന്ന ട്രംപിന്റെ വാദങ്ങളെയും ഇറാൻ അധികൃതർ പൂർണ്ണമായും തള്ളിക്കളഞ്ഞു.










