പൊതുരംഗത്ത് സജീവമാകുന്നതിന് മുൻപ്, മൂന്ന് പതിറ്റാണ്ട് മുൻപ് തനിക്ക് ലഭിച്ച ഒരു ലളിതമായ സമ്മാനം ഇന്നും വിലയേറിയ നിധിയായി സൂക്ഷിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസിലൻഡിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം പഴയ ഓർമ്മകൾ പങ്കുവെച്ച് ഭക്തരുടെ കൈയ്യടി നേടിയത്. പ്രധാനമന്ത്രി എന്ന നിലയിൽ തന്റെ ആദ്യ സന്ദർശനമാണിതെങ്കിലും, മുപ്പത് വർഷം മുൻപ് താൻ ഒരു സർക്കാർ പദവികളിലും ഇല്ലാതിരുന്ന കാലത്ത് ഇവിടെ എത്തിയിരുന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു. അന്ന് ഒരു ന്യൂസിലൻഡ് സ്വദേശി തനിക്ക് സമ്മാനിച്ച മഫ്ലർ, തൊപ്പി, കയ്യുറകൾ എന്നിവയിൽ ഒരു മഫ്ലർ ഇന്നും താൻ സൂക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, കഴുത്തിൽ കിടന്ന മഫ്ലർ ജനക്കൂട്ടത്തിന് മുന്നിൽ ഉയർത്തിക്കാട്ടി. തന്നോടുള്ള പ്രവാസികളുടെ സ്നേഹം പോലെ തന്നെയാണ് ഈ മഫ്ലറും താൻ പരിപാലിക്കുന്നതെന്ന് അദ്ദേഹം വൈകാരികമായി പറഞ്ഞു.
ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സനൊപ്പം വേദി പങ്കിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ സമൂഹത്തിന്റെ പങ്കിനെ പ്രകീർത്തിച്ചു. ഈ നയതന്ത്ര യാത്രയുടെ യഥാർത്ഥ നാവികർ പ്രവാസികളാണെന്നും മോദിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓക്ലൻഡ്, വെല്ലിംഗ്ടൺ, ക്രിസ്റ്റ്ചർച്ച്, ക്വീൻസ്ടൗൺ എന്നിവിടങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ വംശജർ ഈ സുവർണ്ണ നൂറ്റാണ്ടിന്റെ നാവികരാണെന്നും അവർ ഇന്ത്യ-ന്യൂസിലൻഡ് ബന്ധത്തിന്റെ ഭാവി രൂപപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനൊപ്പം ഇന്ത്യയുടെ ആധുനിക നേട്ടങ്ങളുടെ ഒരു പുഷ്പഗുച്ഛവുമായാണ് താൻ വന്നിരിക്കുന്നതെന്നും, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ, ഏറ്റവും വലിയ വാക്സിൻ ഉത്പാദകർ, മൊബൈൽ ഡാറ്റാ ഉപഭോഗത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം എന്നിങ്ങനെ ഇന്ത്യ കൈവരിച്ച സാങ്കേതിക-സാമ്പത്തിക മുന്നേറ്റങ്ങൾ അദ്ദേഹം പ്രവാസികൾക്ക് മുന്നിൽ അക്കമിട്ടു നിരത്തി.
നാല് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ചരിത്രപരമായ സന്ദർശനത്തിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ എന്ന ഉയർന്ന തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സനുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ‘റോഡ്മാപ്പ് ടു 2030’ ഇരു രാജ്യങ്ങളും അംഗീകരിച്ചു. 2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ ഇരു നേതാക്കളും സമ്മതിച്ചു. പ്രതിരോധം, സമുദ്ര സുരക്ഷ, വിദ്യാഭ്യാസം, കൃഷി, ടൂറിസം എന്നീ മേഖലകളിൽ നിർണായക കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.








