വൻകിട അന്താരാഷ്ട്ര ബ്രാൻഡുകളുടെ ലക്ഷ്വറി ഷർട്ടുകളും ജീൻസുകളും വെറും 150-ഉം 250-ഉം രൂപയ്ക്ക് ഡൽഹിയിലെ സരോജിനി നഗർ മാർക്കറ്റിൽ എങ്ങനെ ലഭിക്കുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? റാൾഫ് ലോറൻ ഷർട്ടുകൾ 250 രൂപയ്ക്കും, ഗുണനിലവാരമുള്ള ജീൻസുകൾ 150 രൂപയ്ക്കും, ലൂയി വിറ്റൺ പുൽഓവറുകൾ വെറും 300 രൂപയ്ക്കും ഇവിടെ സുലഭമാണ്. ഫാഷൻ പ്രേമികളെ ആകർഷിക്കുന്ന ഈ തുച്ഛമായ വിലയ്ക്ക് പിന്നിൽ ഹരിയാനയിലെ പാനിപ്പത് നഗരത്തിൽ നിന്നുള്ള ഒരു വമ്പൻ ബിസിനസ്സ് ശൃംഖലയാണെന്നതാണ് യാഥാർത്ഥ്യം. ആഗോളതലത്തിൽ ‘തിരസ്‌കരിക്കപ്പെടുന്ന’ ഫാഷൻ വസ്ത്രങ്ങൾക്ക് പുനർജന്മം നൽകി ഇന്ത്യൻ വിപണിയിലെത്തിക്കുന്ന പ്രധാന താവളമാണ് ഇന്ന് പാനിപ്പത്.
അമേരിക്ക, കാനഡ, ദക്ഷിണ കൊറിയ, ചൈന, യു.എ.ഇ, ജപ്പാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ ഡൊണേഷൻ ബിന്നുകൾ, ചാരിറ്റി സംഘടനകൾ, സെക്കൻഡ് ഹാൻഡ് ത്രീഫ്റ്റ് സ്റ്റോറുകൾ എന്നിവയിൽ നിന്ന് ശേഖരിക്കുന്ന വസ്ത്രങ്ങളാണ് ഈ വിപണിയിലെത്തുന്നത്. വിദേശങ്ങളിൽ വളരെ പെട്ടെന്ന് ഫാഷൻ മാറുന്നതിനാലും, പലരും വസ്ത്രങ്ങൾ ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കുന്നതിനാലും ഇവ വലിയ തോതിൽ ശേഖരിക്കപ്പെടുന്നു. തുടർന്ന് ചൈനയിലെയും കൊറിയയിലെയും പ്രത്യേക സോർട്ടിങ് കമ്പനികൾ ഇവ തരംതിരിച്ച്, കംപ്രസ് ചെയ്ത് വലിയ കെട്ടുകളാക്കി (Bales) മാറ്റുന്നു. ഈ വസ്ത്രശേഖരം കപ്പൽ മാർഗ്ഗം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിച്ച ശേഷമാണ് റോഡ് മാർഗ്ഗം പാനിപ്പതിലെ ഹോൾസെയിൽ ഹബ്ബായ ബർസാത് റോഡിലേക്ക് എത്തിക്കുന്നത്.
പാനിപ്പതിലെത്തുന്ന ഓരോ വസ്ത്രക്കെട്ടുകൾക്കും 80 മുതൽ 100 കിലോ വരെ തൂക്കമുണ്ടാകും. സ്ത്രീകളുടെ ജീൻസ്, പുരുഷന്മാരുടെ കോട്ടൺ ട്രൗസറുകൾ, കൊറിയൻ ടോപ്പുകൾ, കാർഡിഗനുകൾ, വിന്റർ ജാക്കറ്റുകൾ എന്നിങ്ങനെ ഓരോ വിഭാഗമായി തിരിച്ചാണ് ഇവ സൂക്ഷിക്കുന്നത്. ഡൽഹിയിലെ സരോജിനി നഗർ മാത്രമല്ല, കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഇന്ത്യയിലെ ഒട്ടുമിക്ക വിലകുറഞ്ഞ മാർക്കറ്റുകളിലേക്കും വസ്ത്രങ്ങൾ പോകുന്നത് ഇവിടെ നിന്നാണ്. ഓൺലൈൻ ഓർഡറുകൾക്ക് പുറമെ വാട്സ്ആപ്പ്, യൂട്യൂബ്, ഇന്ത്യമാർട്ട് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴിയും പാനിപ്പതിലെ വ്യാപാരികൾ ഇപ്പോൾ ബിസിനസ്സ് നടത്തുന്നുണ്ട്.
ഇവിടെയെത്തുന്ന വസ്ത്രങ്ങൾ ആവശ്യക്കാർക്ക് അനുസരിച്ച് ഇസ്തിരിയിട്ട്, മടക്കി, പുത്തൻ ബ്രാൻഡ് ടാഗുകൾ വരെ ഒട്ടിച്ച് നൽകാനുള്ള സൗകര്യവും പാനിപ്പതിലുണ്ട്. വെറും ആറോ ഏഴോ രൂപ അധികം നൽകിയാൽ സാധാരണ വസ്ത്രങ്ങളെ പ്രമുഖ ബ്രാൻഡുകളുടെ ടാഗുകൾ പതിപ്പിച്ച് പുത്തൻ ലുക്കിലാക്കി മാറ്റാൻ ഇവിടുത്തെ വ്യാപാരികൾക്ക് സാധിക്കും. ഒരു രൂപ നൽകിയാൽ കമ്പനി ടാഗും 50 പൈസയ്ക്ക് സാധാരണ ടാഗും വസ്ത്രങ്ങളിൽ ഘടിപ്പിച്ചു നൽകും. ലോക്കൽ മാർക്കറ്റുകളിൽ കാണുന്ന പല പ്രമുഖ ബ്രാൻഡ് വസ്ത്രങ്ങളുടെയും യഥാർത്ഥ ഉറവിടം പാനിപ്പതിലെ ഈ വമ്പൻ ഗോഡൗണുകളാണെന്ന് ചുരുക്കം.











