ഹനോയ് : വിയറ്റ്‌നാമിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മുങ്ങി 15 പേർ മരിച്ചു. ഒരു സ്വകാര്യ മൊബൈൽ ഫോൺ കമ്പനിയിലെ ജീവനക്കാരായ 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമടങ്ങുന്ന 36 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഹോൺ മേ റൂട്ട് ദ്വീപിൽ നിന്നും അൻ തോയ് തുറമുഖത്തേക്ക് വരികയായിരുന്ന ബോട്ട് തീരത്തുനിന്നും 400 മീറ്റർ മാത്രം അകലെ വെച്ച് ശക്തമായ കാറ്റിലും ഉയർന്ന തിരമാലകളിലും പെട്ട് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ രണ്ട് സ്ത്രീകളും 13 പുരുഷന്മാരും ഉൾപ്പെടെ 15 ഇന്ത്യക്കാരാണ് മരണപ്പെട്ടത്.
അപകടം നടന്നയുടൻ സമീപത്തുണ്ടായിരുന്ന മറ്റ് ടൂറിസ്റ്റ് ബോട്ടുകളും വിയറ്റ്‌നാം കോസ്റ്റ് ഗാർഡും നേവിയും അതിർത്തി രക്ഷാസേനയും ചേർന്ന് നടത്തിയ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനത്തിലൂടെ 21 പേരെ ജീവനോടെ രക്ഷപ്പെടുത്തി. എന്നാൽ ബോട്ട് പൂർണ്ണമായും മറിഞ്ഞതിനാൽ പലരും അതിനുള്ളിൽ കുടുങ്ങിപ്പോയത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിയറ്റ്‌നാമിലെ ഫു ക്വോക്കിൽ ഉണ്ടായ ദരുണമായ ബോട്ട് അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ദുഃഖം രേഖപ്പെടുത്തി. തങ്ങളുടെ വാർഷിക യോഗത്തിന്റെ ഭാഗമായി വിയറ്റ്‌നാം സന്ദർശിച്ച ഒരു സ്വകാര്യ മൊബൈൽ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടതെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








