കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ആഭ്യന്തര കലാപങ്ങളിലും ഉലയുന്ന പാകിസ്താനിൽ നിന്ന് വീണ്ടുമൊരു വിചിത്ര വാർത്ത. രാജ്യത്ത് ക്രമാതീതമായി വർദ്ധിച്ചുവരുന്ന ജനസംഖ്യ നിയന്ത്രിക്കുന്നതിനായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രൂപീകരിച്ച പ്രത്യേക സമിതിയിൽ പാക് സൈന്യാധിപൻ ജനറൽ അസിം മുനീറിനെയും ഉൾപ്പെടുത്തി. പ്രതിരോധവും നയതന്ത്രവും സാമ്പത്തിക നയവുമെല്ലാം നിയന്ത്രിക്കുന്ന സൈനിക മേധാവിക്ക് ജനസംഖ്യ നിയന്ത്രണത്തിനുള്ള ചുമതല കൂടി നൽകിയ വിവരം പാക് ആരോഗ്യ മന്ത്രി സയ്യിദ് മുസ്തഫ കമാലാണ് സെനറ്റ് യോഗത്തിൽ അറിയിച്ചത്. ജനസംഖ്യാ വർദ്ധനവ് തടയുന്നത് രാജ്യത്തിന്റെ പരമപ്രധാനമായ ആവശ്യമായി മാറിയിരിക്കുകയാണെന്നും എല്ലാ തലങ്ങളിലും നിർണായക നയരൂപീകരണം നടക്കുകയാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. നിലവിൽ 25.9 കോടിയിലധികം ജനസംഖ്യയുള്ള പാകിസ്താൻ ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളുള്ള അഞ്ചാമത്തെ രാജ്യമാണ്. നിലവിലെ പോക്ക് തുടർന്നാൽ 2030-ഓടെ ഇന്തോനേഷ്യയെ മറികടന്ന് പാകിസ്താൻ നാലാം സ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ. പട്ടിണിയും കടക്കെണിയും മൂലം വലയുന്ന പാകിസ്താന് ഈ ജനസംഖ്യാ സ്ഫോടനം താങ്ങാനാവാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ബലൂചിസ്താനിലും അഫ്ഗാൻ അതിർത്തിയിലും സുരക്ഷാ വെല്ലുവിളികൾ കടുക്കുന്നതിനിടയിലാണ് പാക് കരസേനാ മേധാവിക്ക് ഈ പുതിയ നിയോഗം ലഭിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം മാത്രം ബലൂചിസ്താനിൽ ബലൂച് വിമതരുടെയും ടി.ടി.പി ഭീകരരുടെയും ആക്രമണത്തിൽ 42 പാക് സുരക്ഷാ സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിനുപുറമേ പാക് അധീന കശ്മീരിൽ (PoK) സാമ്പത്തിക ദുരിതങ്ങൾക്കും പൊലീസ് അതിക്രമങ്ങൾക്കുമെതിരെ ജനകീയ പ്രക്ഷോഭം ദിവസേന ശക്തമാവുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ മധ്യസ്ഥത വഹിക്കാനും, അതിർത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്തുന്ന അസിം മുനീറിന് തോക്കെടുക്കുന്നതിനൊപ്പം ഇനി ജനസംഖ്യ കുറയ്ക്കാനുള്ള തന്ത്രങ്ങളും മെനയേണ്ടി വരും.
ഭരണകൂടത്തിന്റെ ഈ പുതിയ തീരുമാനത്തിനെതിരെ പാകിസ്താനിൽ നിന്നുതന്നെ കടുത്ത പരിഹാസവും ട്രോളുകളുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അതിർത്തികൾ സംരക്ഷിക്കേണ്ട ഫീൽഡ് മാർഷലിനെ ജനസംഖ്യാ നിയന്ത്രണത്തിനായി നിയോഗിക്കേണ്ടി വരുന്ന സർക്കാർ രാജിവെച്ച് വീട്ടിൽ പോകുന്നതാണ് നല്ലതെന്ന് പ്രമുഖ പാക് മാധ്യമപ്രവർത്തകൻ അസദ് തൂർ ട്വീറ്റ് ചെയ്തു. “ഇനി അസിം മുനീർ എന്താണ് ചെയ്യാൻ പോകുന്നത്, കോണ്ടം വിതരണം ചെയ്യാനാണോ ഭാവം?” എന്ന് ചോദിച്ചാണ് ജനങ്ങൾ ഈ തീരുമാനത്തെ പരിഹസിക്കുന്നത്. “കശ്മീരിലും ബലൂചിസ്താനിലും ഇസ്ലാമാബാദിലും ജനങ്ങളെ കൊന്നൊടുക്കി ജനസംഖ്യ വിജയകരമായി കുറച്ച പരിചയം മുനീറിനുണ്ട്” എന്ന രീതിയിലുള്ള കടുത്ത പരിഹാസങ്ങളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. രാജ്യം ഭരിക്കുന്നത് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആണെങ്കിലും എല്ലാ കാര്യങ്ങൾക്കും സൈന്യത്തെ ആശ്രയിക്കേണ്ടി വരുന്ന പാക് ജനാധിപത്യത്തിന്റെ ഗതികേടാണ് ഈ സംഭവത്തോടെ വീണ്ടും ചർച്ചയാകുന്നത്.











