സ്വന്തം ചരിത്രവും സ്വത്വവും തിരിച്ചറിയാനാകാതെ ഉഴലുന്ന പാകിസ്താന്റെ സാംസ്കാരിക പാപ്പരത്തവും തീവ്രവാദ നിലപാടുകളും ഒരിക്കൽക്കൂടി ലോകത്തിനു മുന്നിൽ തുറന്നു കാട്ടപ്പെട്ടിരിക്കുകയാണ്. വിഭജനത്തിന് മുൻപുള്ള ഹൈന്ദവ-സിഖ് പാരമ്പര്യമുള്ള റോഡുകളുടെയും ജംഗ്ഷനുകളുടെയും പഴയ പേരുകൾ പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തിൽ നിന്നും പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസും ഭരണകൂടവും നാണംകെട്ട് പിന്മാറിയിരിക്കുന്നു. തീവ്ര ഇസ്ലാമിക സംഘടനകളുടെയും സോഷ്യൽ മീഡിയ വ്ലോഗർമാരുടെയും കടുത്ത എതിർപ്പിനെത്തുടർന്നാണ് നവാസ് ശരീഫും മകൾ മറിയവും ചേർന്നടുത്ത തീരുമാനം പാക് ഭരണകൂടത്തിന് തിരുത്തേണ്ടി വന്നത്. എന്നാൽ, പ്രത്യക്ഷത്തിൽ ഇതൊരു പ്രാദേശിക രാഷ്ട്രീയ പിന്മാറ്റമായി തോന്നാമെങ്കിലും, ഇതിനു പിന്നിൽ ഭാരതത്തിന്റെ മഹത്തായ നാഗരിക പൈതൃകത്തിന്മേൽ അവകാശവാദം ഉന്നയിക്കാനും അത് തട്ടിയെടുക്കാനുമുള്ള പാകിസ്താന്റെ അതീവ അപകടകരമായ സാംസ്കാരിക അധിനിവേശ തന്ത്രമാണ് ഒളിഞ്ഞിരിക്കുന്നത്.
എട്ടാം നൂറ്റാണ്ടിലെ അറബ് അധിനിവേശത്തിൽ നിന്നാണ് തങ്ങളുടെ ചരിത്രം ആരംഭിക്കുന്നതെന്ന് അടിയുറച്ചു വിശ്വസിക്കുന്ന, ഭാരതീയമായ എല്ലാറ്റിനെയും തകർക്കാൻ കഴിഞ്ഞ എട്ട് പതിറ്റാണ്ടായി ശ്രമിക്കുന്ന ഒരു രാജ്യം പെട്ടെന്നൊരു ദിവസം ലാഹോറിലെ തെരുവുകൾക്ക് പഴയ പേരുകൾ നൽകാൻ തുനിഞ്ഞത് ഭാരതത്തോടുള്ള സ്നേഹം കൊണ്ടല്ല. മൂന്ന് തവണ പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫ് തലവനായ ‘ലാഹോർ ഹെറിറ്റേജ് ഏരിയാസ് റിവൈവൽ’ (LAHR) കമ്മിറ്റിയാണ് ഈ നീക്കത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഇതിന്റെ ഭാഗമായി ‘ഇസ്‌ലാംപുര’യെ വീണ്ടും കൃഷ്ണനഗർ എന്നും, ‘സുന്നത്ത് നഗറി’നെ സന്ത് നഗർ എന്നും, ‘മുസ്തഫാബാദി’നെ ധരംപുര എന്നും, ‘ബാബറി മസ്ജിദ് ചൗക്കി’നെ ജൈന മന്ദിർ ചൗക്ക് എന്നും പുനർനാമകരണം ചെയ്യാൻ അവർ തുനിഞ്ഞു. ഫാത്തിമ ജിന്ന റോഡ്, അല്ലാമാ ഇഖ്ബാൽ റോഡ് എന്നിവയെ യഥാക്രമം ക്വീൻസ് റോഡ്, ജയിൽ റോഡ് എന്നീ പഴയ പേരുകളിലേക്ക് മാറ്റാനും ശ്രമം നടന്നു.
യഥാർത്ഥത്തിൽ, ഇന്ന് പാകിസ്താൻ കൈവശം വെച്ചിരിക്കുന്ന ഭൂപ്രദേശം അഖണ്ഡഭാരതത്തിന്റെ വൈദിക-ഹൈന്ദവ-സിഖ് സംസ്കാരത്തിന്റെ നെടുംതൂണുകളായിരുന്നു. ശ്രീരാമചന്ദ്രന്റെ പുത്രനായ ലവൻ സ്ഥാപിച്ച നഗരമാണ് ലാഹോർ എന്നാണ് ചരിത്രം. ലവന്റെ സഹോദരനായ കുശൻ സ്ഥാപിച്ചതാണ് സമീപ നഗരമായ കസൂർ. ഭാരതത്തിന്റെ ഈ സനാതന പൈതൃകത്തിന്റെ പ്രൗഢി ലോകത്തിനു മുന്നിൽ കാണിച്ച്, തങ്ങളും ആ മഹത്തായ നാഗരികതയുടെ ഭാഗമാണെന്ന് വരുത്തിത്തീർക്കാനാണ് നവാസ് ശരീഫും കൂട്ടരും ശ്രമിച്ചത്. ഭാരതത്തിന്റെ പൂർവികർ നിർമ്മിച്ചെടുത്ത സാംസ്കാരിക സമ്പത്ത് തങ്ങളുടെ ടൂറിസം വളർത്താനും ആഗോളതലത്തിൽ പുരോഗമന മുഖംമൂടി അണിയാനും വേണ്ടി തട്ടിയെടുക്കാനുള്ള (Cultural Appropriation) പാക് തന്ത്രമായിരുന്നു ഇത്. ഒരേസമയം ഭാരതത്തിനെതിരെ അതിർത്തി കടന്നുള്ള ഭീകരവാദം സ്പോൺസർ ചെയ്യുകയും, മറുപുറത്ത് ഭാരതത്തിന്റെ സംസ്കാരത്തിന്റെ അവകാശവാദമുന്നയിച്ച് ആഗോള സഹതാപം പിടിച്ചുപറ്റുകയുമാണ് ഇവർ ലക്ഷ്യമിട്ടത്.
സമാനമായ രീതിയിൽ ബുദ്ധ, ജൈന, സിഖ് പൈതൃക കേന്ദ്രങ്ങളെ മാത്രം സംരക്ഷിച്ച്, ഭാരതത്തിന്റെ അഖണ്ഡ സാംസ്കാരിക സ്വത്വത്തെ (Pan-Indian Identity) പ്രാദേശികമായി ഭിന്നിപ്പിക്കാനും പാകിസ്താൻ പണ്ടേ ശ്രമിക്കുന്നുണ്ട്. എന്നാൽ ഈ പൈതൃക സംരക്ഷണ വാദങ്ങളെല്ലാം പാകിസ്താന്റെ പച്ചയായ കാപട്യമാണ്. ലാഹോറിനെ ലോകപ്രശസ്തമാക്കിയ സിഖ് സാമ്രാജ്യത്വത്തിന്റെ അധിപൻ മഹാരാജാ രഞ്ജിത് സിങ്ങിന്റെ ഒൻപതടി ഉയരമുള്ള വെങ്കല പ്രതിമ ലാഹോർ കോട്ടയ്ക്ക് സമീപം തീവ്രവാദ സംഘടനയായ തെഹ്‌രീകെ ലബ്ബൈക് പാകിസ്താൻ (TLP) രണ്ടുതവണയാണ് തല്ലിത്തകർത്തത്. ക്രൈസ്തവ-ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാനും നിർബന്ധിത മതപരിവർത്തനം നടത്താനും പാക് പൊലീസും ജുഡീഷ്യറിയും ഒത്താശ ചെയ്യുമ്പോൾ തന്നെയാണ് ഇവർ സാംസ്കാരിക പൈതൃകം വീണ്ടെടുക്കാൻ നാടകം കളിക്കുന്നത്.
ഭാരതത്തിന്റെ പൈതൃകം സ്വന്തമാക്കാനുള്ള പാകിസ്താന്റെ ഈ കപടശ്രമം പക്ഷേ അവരുടെ ഉള്ളിലെ തീവ്രവാദ ചിന്താഗതികൾക്ക് മുന്നിൽത്തന്നെ തകർന്നടിഞ്ഞു. ഈ പേരുമാറ്റ നീക്കം പാകിസ്താന്റെ അടിത്തറയായ ‘ദ്വിരാഷ്ട്ര വാദത്തിന്’ (Two-Nation Theory) വിരുദ്ധമാണെന്ന് ആരോപിച്ച് ഇസ്ലാമിസ്റ്റുകൾ രംഗത്തെത്തിയതോടെ നവാസ് ശരീഫിന്റെ സഖ്യം ഭയന്നോടി. ലാഹോർ ഡെപ്യൂട്ടി കമ്മീഷണർ ക്യാപ്റ്റൻ മുഹമ്മദ് അലി ഇജാസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഉടനടി വാർത്തകൾ നിഷേധിക്കുകയും, അങ്ങനെയൊരു തീരുമാനമേ എടുത്തിട്ടില്ലെന്ന് പറഞ്ഞ് തടിയൂരുകയും ചെയ്തു.
പാകിസ്താൻ എന്ന രാജ്യം എത്രത്തോളം വലിയൊരു പ്രത്യയശാസ്ത്ര തടവറയിലാണ് കഴിയുന്നത് എന്ന് ഈ സംഭവം തെളിയിക്കുന്നു. ഒരു വശത്ത് സൈന്യത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാനും അന്താരാഷ്ട്ര തലത്തിൽ പ്രീതി നേടാനും ഭാരതത്തിന്റെ ചരിത്രപരമായ പേരുകൾ കടമെടുക്കാൻ പാക് ഭരണകൂടം ശ്രമിക്കുന്നു; മറുവശത്ത് പാക് കരസേനാ മേധാവി ജനറൽ അസിം മുനീർ ഉൾപ്പെടെയുള്ള സൈനിക നേതൃത്വം ഇന്ത്യക്കെതിരായ വിഷം തുപ്പുന്നത് തുടരുന്നു. ഭാരതത്തിന്റെ സാംസ്കാരിക അവകാശവും പെെതൃകവും മോഷ്ടിക്കാൻ ശ്രമിച്ച പാകിസ്താന് സ്വന്തം നാട്ടിലെ തീവ്രവാദികളെ ഭയന്ന് ഒടുവിൽ തോറ്റോടേണ്ടി വന്നിരിക്കുകയാണ്. ഭാരതത്തിന്റെ സനാതന പൈതൃകത്തെ തകർക്കാൻ നോക്കിയവർക്ക് ഒടുവിൽ ചരിത്ര സത്യങ്ങൾക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വരുന്നു എന്നതാണ് യാഥാർത്ഥ്യം.












