സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന പവർ കട്ടിനെച്ചൊല്ലി യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷമായ പരിഹാസവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി. ശിവൻകുട്ടി രംഗത്ത്. മൺസൂൺ കാലത്തും അനുഭവപ്പെടുന്ന അതിതീവ്രമായ ചൂടിനിടയിൽ ജനങ്ങൾ രാത്രികാലങ്ങളിൽ വൈദ്യുതിയില്ലാതെ വലയുന്ന പശ്ചാത്തലത്തിലാണ് വി. ശിവൻകുട്ടി സംസ്ഥാന സർക്കാരിനെ ട്രോളി ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ’ എന്ന തലക്കെട്ടോടെ നൽകിയ കുറിപ്പിൽ, പകൽ സമയങ്ങളിൽ സൺ (സൂര്യൻ) ഉഷാറാക്കുമ്പോൾ രാത്രിയിൽ വൈദ്യുതി മന്ത്രി സണ്ണി എടങ്ങേറാക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് കൃത്യമായി പറയാനാകില്ലെന്ന വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക പ്രതികരണത്തിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ്.
സംസ്ഥാനത്ത് വൈദ്യുതി വിനിയോഗം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ എത്ര കാലം മുന്നോട്ട് കൊണ്ടുപോകേണ്ടി വരുമെന്നതിൽ നിലവിൽ വ്യക്തതയില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മുൻപ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ബാർട്ടർ വ്യവസ്ഥയിൽ വാങ്ങിയ വൈദ്യുതി ഈ സമയത്ത് തിരിച്ചു നൽകേണ്ടത് നിയമപരമായ വലിയൊരു ബാധ്യതയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഇതിന് പുറമെ കേന്ദ്ര പൂളിൽ നിന്ന് കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതിയുടെ അളവിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിലവിലെ കറന്റ് കട്ട് ഭരണപരാജയമാണെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം ശരിയല്ലെന്നും, മുൻപ് ഇടതുപക്ഷ സർക്കാരിന്റെ കാലത്തും സമാനമായ രീതിയിൽ വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്നും മന്ത്രി സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.









