ഹരിയാനയിലെ ജിന്ദ് സ്റ്റേഷനിൽ കരിമ്പുകയോ ഡീസൽ എഞ്ചിന്റെ കാതടപ്പിക്കുന്ന ശബ്ദമോ ഇല്ലായിരുന്നു. അവിടെ തടിച്ചുകൂടിയ ആയിരക്കണക്കിന് ജനങ്ങളുടെ ഹർഷാരവങ്ങൾക്കിടയിലൂടെ, രാജ്യത്തിന്റെ അഭിമാനമായ ത്രിവർണ്ണ പതാക വീശി പ്രധാനമന്ത്രി നരേന്ദ്ര മോദി ആ ഹരിത വിപ്ലവത്തിന് പച്ചക്കൊടി കാട്ടി. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻ ജിന്ദ്-സോണിപത് റൂട്ടിലേക്ക് പ്രയാണം ആരംഭിച്ച ആ നിമിഷം, ആഗോള പരിസ്ഥിതി സൗഹൃദ ഗതാഗത ഭൂപടത്തിൽ ഭാരതത്തിന്റെ പുതിയൊരു സുവർണ്ണ അധ്യായം കുറിക്കപ്പെടുകയായിരുന്നു. വികസിത രാജ്യങ്ങൾ മാത്രം അവകാശപ്പെട്ടിരുന്ന അതീവ സങ്കീർണ്ണമായ ഈ സാങ്കേതികവിദ്യ ഇന്ത്യൻ ശാസ്ത്രജ്ഞരിലൂടെ തദ്ദേശീയമായി വികസിപ്പിച്ചെടുക്കാൻ സാധിച്ചത് മോദി സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ വിജയമാണ്. നരേന്ദ്ര മോദി തുടക്കമിട്ട ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ ഭാഗമായ ഈ 10 കോച്ചുകളുള്ള ട്രെയിൻ, ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയതും കരുത്തുറ്റതുമായ ഹൈഡ്രജൻ ട്രെയിനായാണ് റെയിൽവേ അധികൃതർ വിശേഷിപ്പിക്കുന്നത്. ജർമ്മനി, ജപ്പാൻ, ചൈന, യു.എസ് എന്നീ വികസിത രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ഈ നേട്ടം കൈവരിച്ചതോടെ ഹരിയാനയിലെ 89 കിലോമീറ്റർ ദൈർഘ്യമുള്ള ജിന്ദ്-സോണിപത് റൂട്ടിൽ പുതിയൊരു റെയിൽ യുഗത്തിന് തുടക്കമായി.
ഇന്ത്യയെ വെറുമൊരു ഉപഭോക്തൃ രാജ്യമല്ല, മറിച്ച് ആഗോള സാങ്കേതികവിദ്യയുടെ തലപ്പത്തിരുത്തേണ്ട നിർമ്മാതാക്കളാക്കി മാറ്റുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിർഭർ ഭാരത്’ (Atmanirbhar Bharat), ‘മേയ്ക്ക് ഇൻ ഇന്ത്യ’ ദർശനങ്ങളുടെ ഉജ്ജ്വല സാക്ഷ്യമാണ് ഈ ഹൈഡ്രജൻ ട്രെയിൻ. പരമ്പരാഗത ഡീസൽ ട്രെയിനുകളിൽ നിന്നും ഇലക്ട്രിക് ലൈനുകളെ ആശ്രയിക്കുന്ന സാധാരണ ഇലക്ട്രിക് ട്രെയിനുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഹൈഡ്രജൻ ട്രെയിനുകൾ. മുകളിൽ ഓവർഹെഡ് ലൈനുകൾ ഇല്ലാതെ തന്നെ ട്രെയിനിനുള്ളിൽ വെച്ച് സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിച്ചാണ് ഇത് ഓടുന്നത്. ഈ ഗ്രീൻ എഞ്ചിന്റെ ഹൃദയം എന്ന് പറയുന്നത് 1,200 കിലോവാട്ട് ശേഷിയുള്ള ‘പ്രോട്ടോൺ എക്സ്ചേഞ്ച് മെംബ്രൺ ഫ്യൂവൽ സെൽ’ (PEMFC) ആണ്. ട്രെയിനിന്റെ പവർ കാറുകളിൽ ഉയർന്ന മർദ്ദത്തിലുള്ള സിലിണ്ടറുകളിലാണ് ഹൈഡ്രജൻ വാതകം സൂക്ഷിക്കുന്നത്.
ഫ്യൂവൽ സെല്ലിനുള്ളിലേക്ക് ഈ ഹൈഡ്രജൻ കടത്തിവിടുമ്പോൾ, പ്ലാറ്റിനം ഉൽപ്രേരകം (Catalyst) ഉപയോഗിച്ച് ഹൈഡ്രജൻ തന്മാത്രകളെ പ്രോട്ടോണുകളും ഇലക്ട്രോണുകളുമായി വിഭജിക്കുന്നു. ഇതിൽ ഇലക്ട്രോണുകൾ ഒരു ബാഹ്യ സർക്യൂട്ടിലൂടെ സഞ്ചരിക്കാൻ നിർബന്ധിതമാകുന്നു. ഇലക്ട്രോണുകളുടെ ഈ ചലനമാണ് വൈദ്യുതി ഉണ്ടാക്കുന്നത്. ഈ വൈദ്യുതിയാണ് ട്രെയിനിന്റെ ട്രാക്ഷൻ മോട്ടോറുകളെ പ്രവർത്തിപ്പിക്കുന്നതും ട്രെയിനിനെ മുന്നോട്ട് നയിക്കുന്നതും.
അതേസമയം, പുറത്തെ അന്തരീക്ഷത്തിൽ നിന്നുള്ള ഓക്സിജൻ ഫ്യൂവൽ സെല്ലിലേക്ക് പ്രവേശിക്കുകയും അത് ഹൈഡ്രജൻ പ്രോട്ടോണുകളുമായും ഇലക്ട്രോണുകളുമായും സംയോജിക്കുകയും ചെയ്യുന്നു. ഈ രാസപ്രവർത്തനത്തിന്റെ ഫലമായി പുറത്തുവരുന്നത് വെറും ജലബാഷ്പവും (Water Vapour) ചൂടും മാത്രമാണ്. അതായത്, ഈ എഞ്ചിനിൽ യാതൊരുവിധ ഇന്ധനജ്വലനമോ (Combustion) പുകയോ ഉണ്ടാകുന്നില്ല. പൂർണ്ണമായും കാർബൺ രഹിതമായ, പ്രകൃതിക്ക് ഇണങ്ങിയ സാങ്കേതികവിദ്യയാണിത്.
ഡീസലുമായി താരതമ്യം ചെയ്യുമ്പോൾ ഹൈഡ്രജന് ഊർജ്ജസാന്ദ്രത വളരെ കൂടുതലാണ്. ഒരു കിലോഗ്രാം ഡീസലിൽ നിന്ന് 43 മെഗാജൂൾ ഊർജ്ജം ലഭിക്കുമ്പോൾ, ഒരു കിലോഗ്രാം ഹൈഡ്രജനിൽ നിന്ന് 120 മെഗാജൂൾ ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ സാധിക്കും. ഇത് ട്രെയിനിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു.
ഫ്യൂവൽ സെൽ ഉൽപ്പാദിപ്പിക്കുന്ന അധിക വൈദ്യുതി ട്രെയിനിലെ ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററികളിൽ സംഭരിച്ചുവെക്കും. ട്രെയിൻ വേഗത കൂട്ടുന്ന സമയത്ത് (Acceleration) കൂടുതൽ പവർ നൽകാൻ ഈ ബാറ്ററികൾ സഹായിക്കുന്നു. കൂടാതെ, ബ്രേക്ക് ചെയ്യുമ്പോൾ നഷ്ടപ്പെടുന്ന ഊർജ്ജം വീണ്ടെടുത്ത് വീണ്ടും വൈദ്യുതിയാക്കി മാറ്റുന്ന ‘റീജനറേറ്റീവ് ബ്രേക്കിംഗ്’ സംവിധാനവും ഈ ഹൈഡ്രജൻ ട്രെയിനിലുണ്ട്. ഈ ഹൈബ്രിഡ് സംവിധാനം ഹൈഡ്രജന്റെ ഉപയോഗം വൻതോതിൽ കുറയ്ക്കാൻ സഹായിക്കും.
ഹൈഡ്രജൻ ട്രെയിനുകൾക്കായി രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ ഹൈഡ്രജൻ സംഭരണ-refuelling കേന്ദ്രം ഹരിയാണയിലെ ജിന്ദിൽ സജ്ജമാക്കിയിട്ടുണ്ട്. 3,000 കിലോഗ്രാം ഹൈഡ്രജൻ സംഭരിക്കാൻ ശേഷിയുള്ള ഈ കേന്ദ്രത്തിന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (PESO) അനുമതി ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങളായ NFPA-2, ISO 19880 എന്നിവ കർശനമായി പാലിച്ചാണ് ഈ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കൂടാതെ ജർമ്മനിയിലെ പ്രമുഖ ഏജൻസിയായ TUV SUD ഇതിന്റെ സുരക്ഷാ പരിശോധനകൾ നടത്തി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്.
റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷന്റെ (RDSO) സാങ്കേതിക മേൽനോട്ടത്തിൽ പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ച ഈ പ്രോജക്റ്റ് രാജ്യത്തെ റെയിൽവേ ഗതാഗതത്തിൽ വലിയൊരു നാഴികക്കല്ലാണ്. വരും ദിവസങ്ങളിൽ കൂടുതൽ റൂട്ടുകളിലേക്ക് ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാണ് റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്.









