വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ദേശീയ ഗീതമായ വന്ദേമാതരത്തെ അപമാനിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതി ബിൽ അവതരിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ കോൺഗ്രസ് എതിർക്കുകയാണെന്ന് ബിജെപി ആരോപിച്ചു. വന്ദേമാതരത്തോട് കോൺഗ്രസ് പാർട്ടിക്ക് പണ്ടുമുതലേ കടുത്ത വിയോജിപ്പും ബഹുമാനക്കുറവുമാണുള്ളതെന്നും പുതിയ നിയമനിർമ്മാണത്തെ നഖശിഖാന്തം എതിർക്കുന്നതിലൂടെ അവരുടെ യഥാർത്ഥ രാജ്യവിരുദ്ധ മനോഭാവമാണ് പുറത്തുവരുന്നതെന്നും ഭരണകക്ഷി കുറ്റപ്പെടുത്തി.
ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ നിശ്ചയിച്ചിട്ടുള്ള ‘പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ ബിൽ’ വഴിയാണ് വന്ദേമാതരത്തിന് ദേശീയ ഗാനമായ ജനഗണമനയ്ക്ക് തുല്യമായ നിയമപരമായ സംരക്ഷണവും പദവിയും നൽകാൻ കേന്ദ്രം തയ്യാറെടുക്കുന്നത്. ഈ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനും ചർച്ച ചെയ്ത് പാസാക്കാനുമായി ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച ഔദ്യോഗിക ബുള്ളറ്റിനിലും വ്യക്തമാക്കിയിട്ടുണ്ട്.
വന്ദേമാതരം രചിക്കപ്പെട്ടതിന്റെ 150-ാം വാർഷികം രാജ്യം ആഘോഷിക്കുന്ന ഈ വേളയിൽ കേന്ദ്രത്തിന്റെ ഈ ചരിത്രപരമായ നീക്കത്തെ സ്വാഗതം ചെയ്യുന്നതിന് പകരം കോൺഗ്രസും അവരുടെ സഖ്യകക്ഷികളും ഇതിനെതിരെ രംഗത്തുവരുന്നത് ദൗർഭാഗ്യകരമാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ പതാകയ്ക്കും ദേശീയ ഗാനത്തിനും നൽകുന്ന അതേ ഭരണഘടനാപരമായ ആദരവും നിയമപരമായ പരിരക്ഷയും വന്ദേമാതരത്തിനും ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
എന്നാൽ ചരിത്രത്തിൽ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി വന്ദേമാതരത്തെ രണ്ട് ഭാഗങ്ങളായി വിഭജിച്ചത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവായിരുന്നുവെന്നും, ഗീതത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങൾ പോലും ആലപിക്കാൻ പല മുതിർന്ന കോൺഗ്രസ് നേതാക്കളും തയ്യാറായിരുന്നില്ലെന്നും പൂനാവാല ചൂണ്ടിക്കാട്ടി. സോണിയ ഗാന്ധി, സിദ്ധരാമയ്യ എന്നിവരടങ്ങുന്ന ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വവും വന്ദേമാതരത്തോട് കടുത്ത വിദ്വേഷമാണ് പുലർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഉഗ്രവാദികളോടും ഭീകരപ്രവർത്തകരോടും മൃദുസമീപനം പുലർത്തുന്ന കോൺഗ്രസിന് ഭാരതമാതാവിനോടും വന്ദേമാതരത്തോടും വരുമ്പോൾ മാത്രമാണ് ഇത്രയേറെ എതിർപ്പെന്നും ബിജെപി വക്താവ് പരിഹസിച്ചു. നക്സലൈറ്റുകളെ രക്തസാക്ഷികളായി ചിത്രീകരിക്കാനും അഫ്സൽ ഗുരുവിനെയും യാക്കൂബ് മേമനെയും പോലുള്ള കുപ്രസിദ്ധ ഭീകരവാദികളോട് അനുതാപം കാട്ടാനും കോൺഗ്രസിന് യാതൊരു മടിയുമുണ്ടാകാറില്ല.
ഇതുകൊണ്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നത് യഥാർത്ഥത്തിൽ ‘ആന്റി നാഷണൽ കോൺഗ്രസ്’ ആയി മാറിയിരിക്കുകയാണെന്ന് ബിജെപി വക്താവ് തുറന്നടിച്ചു. പണ്ട് മുഹമ്മദലി ജിന്നയുടെയും മുസ്ലിം ലീഗിന്റെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് കോൺഗ്രസ് വന്ദേമാതരത്തെ തഴഞ്ഞതെങ്കിൽ, ഇന്ന് കേരളത്തിൽ മുസ്ലിം ലീഗുമായി സഖ്യത്തിലുള്ളത് കൊണ്ടാണ് അവർ ഈ നിലപാട് തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ നിയമത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ ചേരികൾ തമ്മിൽ വലിയ രാഷ്ട്രീയ പോരാട്ടത്തിന് തന്നെ രാജ്യം സാക്ഷ്യം വഹിച്ചേക്കും.








