ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിനിടെ രോഹിത് ശർമ്മയുടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ വാർത്തകൾ പുറത്തുവന്നത് ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കാർഡിഫിൽ ഇന്ത്യ നാല് വിക്കറ്റിന് പരാജയപ്പെട്ട മത്സരത്തിൽ 26 റൺസ് മാത്രമെടുത്ത് രോഹിത് വീണ്ടും നിരാശപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച ലോർഡ്സിൽ നടക്കാനിരിക്കുന്ന മൂന്നാം ഏകദിന മത്സരം രോഹിത് ശർമ്മയുടെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരമായിരിക്കുമെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ടെസ്റ്റ്, ട്വന്റി-20 ഫോർമാറ്റുകളിൽ നിന്ന് നേരത്തെ തന്നെ വിരമിച്ച രോഹിത് 2027-ലെ ഏകദിന ലോകകപ്പ് കളിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും, ഭാവി പദ്ധതികളിൽ അദ്ദേഹം ഉൾപ്പെടുന്നില്ലെന്ന് സെലക്ഷൻ കമ്മിറ്റി താരത്തെ അറിയിക്കുകയായിരുന്നു. ഈ വാർത്തകൾ ആരാധകരെ കടുത്ത സങ്കടത്തിലാഴ്ത്തിയതിന് പിന്നാലെ രണ്ടാം ഏകദിനത്തിലെ ചില ദൃശ്യങ്ങൾ ഈ അഭ്യൂഹങ്ങൾക്ക് കൂടുതൽ ബലം നൽകി.
മത്സരത്തിനിടയിൽ വിരാട് കോഹ്‌ലി നിരാശയോടെ രോഹിത് ശർമ്മയ്ക്കും ജസ്പ്രീത് ബുംറയ്ക്കും ഇടയിൽ ഇരിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. 65 റൺസെടുത്ത് കോഹ്‌ലി പുറത്തായപ്പോഴുള്ള നിരാശയാണിതെന്ന് ആദ്യം കരുതിയെങ്കിലും, രോഹിതിന്റെ വിരമിക്കൽ വാർത്തകൾ പുറത്തുവന്നതോടെ ആരാധകർ ഈ ചിത്രത്തെ വൈകാരികമായാണ് കാണുന്നത്. കൂടാതെ ഇന്ത്യ ഫീൽഡ് ചെയ്യുന്ന സമയത്ത് കമന്റേറ്റർ രവി ശാസ്ത്രി രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസി മികവിനെയും കരിയറിലെ നേട്ടങ്ങളെയും കുറിച്ച് ആവർത്തിച്ച് സംസാരിച്ചതും വിരമിക്കൽ വാർത്തകൾക്ക് അടിവരയിടുന്നതായിരുന്നു. ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരമെന്ന റെക്കോർഡും ടി20 ലോകകപ്പ് വിജയവും ഉൾപ്പെടെയുള്ള രോഹിതിന്റെ സംഭാവനകളെ ശാസ്ത്രി കമന്ററി പാനലിലിരുന്ന് വാനോളം പുകഴ്ത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ രോഹിത് ശർമ്മ ബി.സി.സി.ഐ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയെന്നും സെലക്ടർമാരുടെ തീരുമാനത്തിൽ അദ്ദേഹം ഒട്ടും സന്തുഷ്ടനല്ലെന്നും ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു. മുൻ ഇന്ത്യൻ നായകനായ രോഹിതിനെ ഒഴിവാക്കി പുതിയ കളിക്കാരുമായി മുന്നോട്ട് പോകാനാണ് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. കഴിഞ്ഞ ആഴ്ച ചീഫ് സെലക്ടറും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും രോഹിത് ശർമ്മയുമായി ഇത് സംബന്ധിച്ച് നേരിട്ട് സംസാരിച്ചിരുന്നു. ഇതോടെ ലോർഡ്സിൽ നടക്കുന്ന മൂന്നാം ഏകദിന മത്സരം ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ഇതിഹാസ യുഗത്തിന്റെ അവസാനമായി മാറുമോ എന്ന ആശങ്കയിലാണ് കായികലോകം.











