ദേശീയ ഗാനത്തിന് സമാനമായി ദേശീയ ഗീതമായ വന്ദേമാതരത്തെയും നിയമപരമായി സംരക്ഷിക്കാനും, അതിനെ അനാദരിക്കുന്നവർക്ക് കഠിനശിക്ഷ ഉറപ്പാക്കാനുമുള്ള നിർണ്ണായക ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. വന്ദേമാതരത്തെ അപമാനിക്കുകയോ, അത് ആലപിക്കുന്നത് ബോധപൂർവ്വം തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുന്ന കടുത്ത ശിക്ഷയാണ് പുതിയ നിയമത്തിലൂടെ കേന്ദ്രം വ്യവസ്ഥ ചെയ്യുന്നത്. ‘പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ അമെൻഡ്മെന്റ് ബിൽ 2026’ (Prevention of Insults to National Honour Amendment Bill 2026) എന്ന പേരിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ സുപ്രധാന ഭേദഗതി ബിൽ സഭയിൽ അവതരിപ്പിക്കുക.
നിലവിൽ ദേശീയ പതാക, ഭരണഘടന, ദേശീയ ഗാനമായ ‘ജനഗണമന’ എന്നിവയെ അനാദരിക്കുന്നവർക്കെതിരെ 1971-ലെ നിയമപ്രകാരം ക്രിമിനൽ നടപടികൾ സ്വീകരിക്കാറുണ്ടെങ്കിലും വന്ദേമാതരത്തിന് ഇത്തരം നിയമപരമായ പരിരക്ഷ ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ബില്ലിന് അന്തിമ അംഗീകാരം നൽകിയതോടെയാണ് ഇത് പാർലമെന്റിലേക്ക് എത്തുന്നത്. സ്വാതന്ത്ര്യ സമരവുമായി ചരിത്രപരമായി ഏറെ പ്രണാമമുള്ള വന്ദേമാതരത്തിന് മുൻകാല സർക്കാരുകൾ അർഹമായ പരിഗണന നൽകിയില്ലെന്ന ബിജെപിയുടെ ദീർഘകാല ആരോപണങ്ങൾക്കുള്ള മറുപടി കൂടിയാണ് ഈ പുതിയ നിയമ നിർമ്മാണം. ഔദ്യോഗിക ചടങ്ങുകളിൽ ദേശീയ ഗാനത്തിന് തൊട്ടുമുമ്പ് വന്ദേമാതരം നിർബന്ധമായും ആലപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.
വന്ദേമാതരം ബില്ലിനൊപ്പം തന്നെ പാർലമെന്റിനെ പ്രക്ഷുബ്ധമാക്കാൻ പോകുന്ന മറ്റൊരു നിർണ്ണായക ബില്ലാണ് വിദേശ ധനസഹായ നിയന്ത്രണ ഭേദഗതി ബിൽ (FCRA Amendment Bill). സന്നദ്ധ സംഘടനകളുടെയും പ്രത്യേകിച്ച് ക്രൈസ്തവ സംഘടനകളുടെയും വിദേശ ഫണ്ടിംഗിനെ കർശനമായി നിയന്ത്രിക്കുന്നതാണ് ഈ ബിൽ.
* സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34-ൽ നിന്ന് 38 ആയി ഉയർത്തിയ ഓർഡിനൻസിന് പകരമുള്ള ബിൽ.
* രണ്ട് വർഷത്തിലധികം വൈകി നടക്കുന്ന ജനന-മരണ രജിസ്ട്രേഷനുകൾക്ക് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ അനുമതി നിർബന്ധമാക്കുന്ന ജനനമരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ.
* ആദായനികുതി വ്യവസ്ഥകളിൽ മാറ്റം വരുത്തുന്ന ഇൻകം ടാക്സ് ഭേദഗതി ബിൽ, 2026.
* ഉന്നത വിദ്യാഭ്യാസ മേഖലയുടെ മേൽനോട്ടത്തിനായുള്ള ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ബിൽ.
അതേസമയം, രാഷ്ട്രീയ വൃത്തങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മണ്ഡല പുനർനിർണ്ണയ ബില്ലും (Delimitation Bill), കടുത്ത കുറ്റകൃത്യങ്ങളിൽ പെട്ട് 30 ദിവസത്തിലധികം ജയിലിൽ കിടന്നാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ പദവികളിൽ നിന്ന് സ്വയമേവ അയോഗ്യരാക്കാൻ വ്യവസ്ഥ ചെയ്യുന്ന 130-ാം ഭരണഘടനാ ഭേദഗതി ബില്ലും തൽക്കാലം ഈ സമ്മേളനത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല. 130-ാം ഭരണഘടനാ ഭേദഗതി ബിൽ നിലവിൽ ബിജെപി എംപി അപരാജിത സാരംഗി അധ്യക്ഷയായ സംയുക്ത പാർലമെന്ററി സമിതിയുടെ (JPC) അന്തിമ പരിശോധനയിലാണ്.












