ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാനകരമായ ഗഗൻയാൻ മനുഷ്യൻ സഹിതമുള്ള ബഹിരാകാശ ദൗത്യം ഉൾപ്പെടെയുള്ള സുപ്രധാന പ്രൊജക്റ്റുകളിൽ പ്രവർത്തിക്കുന്ന നൂറിലധികം മുതിർന്ന ശാസ്ത്രജ്ഞർ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ISRO) നിന്നും കൂട്ടത്തോടെ രാജി വെച്ചതായി റിപ്പോർട്ട്. രാജ്യം വലിയ പ്രാധാന്യത്തോടെ കാണുന്ന ബഹിരാകാശ ദൗത്യങ്ങളുടെ തുടർപ്രവർത്തനങ്ങളെ ഈ കൂട്ടരാജി ഗുരുതരമായി ബാധിച്ചേക്കുമെന്ന ആശങ്ക ഉയർന്നതോടെ വിഷയത്തിൽ നേരിട്ട് ഇടപെട്ട് കേന്ദ്രസർക്കാർ. കേന്ദ്ര ബഹിരാകാശ മന്ത്രാലയം ശാസ്ത്രജ്ഞരുടെ വിരമിക്കൽ, രാജി നിയമങ്ങൾ കടുപ്പിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇസ്രോയിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്നും 100 മുതൽ 120 ഓളം ശാസ്ത്രജ്ഞരും എൻജിനീയർമാരും രാജിവെച്ചതായാണ് വിവരം. ബെംഗളൂരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെന്ററിൽ (URSC) നിന്ന് മാത്രം 80 ഓളം പേരും തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (VSSC) നിന്ന് 20 ഓളം പേരും പടിയിറങ്ങി. ഇന്ത്യയിൽ അതിവേഗം വളരുന്ന സ്വകാര്യ ബഹിരാകാശ മേഖലയിലെ മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് ഈ ശാസ്ത്രജ്ഞരെ ആകർഷിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാജിവെച്ചവരിൽ ഗഗൻയാൻ ദൗത്യത്തിൽ എൽ.വി.എം-3 റോക്കറ്റിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയ പ്രോജക്റ്റ് ഡയറക്ടർ വിക്ടർ ജോസഫ്, ചന്ദ്രയാൻ-3 ദൗത്യത്തിൽ അതീവ നിർണായകമായ സിമുലേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രോജക്റ്റ് മാനേജർ ആദിത്യ രല്ലപ്പള്ളി തുടങ്ങിയ പ്രമുഖ ശാസ്ത്രജ്ഞരുമുണ്ട്. ദേശീയ പ്രാധാന്യമുള്ള ദൗത്യങ്ങളുടെ പുരോഗതിയെ ഇത് ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ജൂലൈ 14-ന് ബഹിരാകാശ മന്ത്രാലയം പുതിയ ആഭ്യന്തര നിർദ്ദേശം പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ഗ്രൂപ്പ് എ വിഭാഗത്തിൽപ്പെടുന്ന ശാസ്ത്ര-സാങ്കേതിക ഉദ്യോഗസ്ഥരുടെ രാജി ഇനി മുതൽ സാധാരണ രീതിയിൽ സ്വീകരിക്കാൻ പാടില്ല. ശാസ്ത്രജ്ഞർ സമർപ്പിക്കുന്ന രാജിക്കത്തുകൾ അതത് ഇസ്രോ സെന്റർ ഡയറക്ടർമാർക്ക് നേരിട്ട് അംഗീകരിക്കാൻ കഴിയില്ലെന്നും, അവ വ്യക്തമായ ശുപാർശകളോടെ അന്തിമ തീരുമാനത്തിനായി കേന്ദ്ര ബഹിരാകാശ മന്ത്രാലയത്തിന് അയക്കണമെന്നും ഉത്തരവിൽ പറയുന്നു. ശാസ്ത്രജ്ഞർ പെട്ടെന്ന് മാറുന്നത് തടയാൻ 2020-ൽ കേന്ദ്രം നൽകിയിരുന്ന ഭരണപരമായ ഇളവുകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
പിക്സൽ, ധ്രുവ സ്പേസ്, സ്കൈറൂട്ട് എയറോസ്പേസ്, അഗ്നികുൽ കോസ്മോസ് പോലുള്ള ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനികൾ മികച്ച രീതിയിൽ വളരുന്ന സാഹചര്യത്തിൽ പരിചയസമ്പന്നരായ ജീവനക്കാരെ നഷ്ടപ്പെടുന്നത് ഇസ്രോയ്ക്ക് വലിയ വെല്ലുവിളിയാണ്. അടുത്തിടെ പി.എസ്.എൽ.വി ദൗത്യങ്ങളിൽ ചില വിക്ഷേപണ തടസ്സങ്ങൾ നേരിട്ടതിന് പിന്നാലെയാണ് ശാസ്ത്രജ്ഞരുടെ ഈ കനത്ത കൊഴിഞ്ഞുപോക്ക് ഉണ്ടായിരിക്കുന്നത്. എന്നാൽ, ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഏത് സ്ഥാപനത്തിലും സാധാരണയുള്ള കാര്യമാണെന്നും പുതിയ ഉത്തരവ് ഇത്തരം സുപ്രധാന പദ്ധതികളിൽ പെട്ടെന്നുണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണെന്നും ഇസ്രോ ചെയർമാൻ വി. നാരായണൻ വ്യക്തമാക്കി. നിലവിലുള്ള ശാസ്ത്രജ്ഞർക്ക് അധിക ചുമതലകൾ കൈമാറി ഗഗൻയാൻ ഉൾപ്പെടെയുള്ള ദൗത്യങ്ങൾ കൃത്യസമയത്ത് തന്നെ പൂർത്തിയാക്കുമെന്നും ഇസ്രോ നേതൃത്വം അറിയിച്ചു.










