ചണ്ഡീഗഡ് : ആഗോളതലത്തിൽ യുദ്ധങ്ങളും ഇന്ധന പ്രതിസന്ധികളും കടുത്ത അനിശ്ചിതത്വം സൃഷ്ടിക്കുമ്പോഴും ഇന്ത്യയുടെ വികസനവും കണക്റ്റിവിറ്റി മുന്നേറ്റങ്ങളും ഒരു തടസ്സവുമില്ലാതെ കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിലെ ജിന്ദിൽ 14,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യൻ റെയിൽവേ ചരിത്രപരമായ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചതെന്നും രാജ്യത്തെ ബ്രോഡ്‌ഗേജ് റെയിൽ ശൃംഖലയുടെ 99 ശതമാനവും ഇതിനകം വൈദ്യുതീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. വിദേശത്ത് നിന്നുള്ള ഡീസൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് റെയിൽവേ ഗണ്യമായി കുറച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. ബിജെപി-എൻഡിഎ സർക്കാരിൻ്റെ മികച്ച ഭരണ മാതൃകയുടെ പ്രതീകമാണ് ജിന്ദ് എന്നും സമീപവർഷങ്ങളിൽ ഹരിയാന വികസനത്തിൻ്റെ പുതിയ പാതയിലേക്ക് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിസ്ഥിതി സൗഹൃദ ഗതാഗത രംഗത്ത് ഇന്ത്യയുടെ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട് രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ജിന്ദിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ജിന്ദിനും സോനിപത്തിനും ഇടയിൽ 89 കിലോമീറ്റർ ദൂരത്തിലാണ് ഈ അത്യാധുനിക ഹരിത ട്രെയിൻ സർവീസ് നടത്തുക. പൂർണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത ഈ ട്രെയിൻ സർവീസ് ആരംഭിച്ചതോടെ ലോകത്ത് ഹൈഡ്രജൻ ട്രെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഉയർന്നു. ജിൻഡ് റെയിൽവേ സ്റ്റേഷനിൽ ഇതിനായി പ്രത്യേകം സജ്ജമാക്കിയ രാജ്യത്തെ ആദ്യത്തെ സംയോജിത ഹൈഡ്രജൻ റെയിൽവേ ഇക്കോസിസ്റ്റം പ്ലാൻ്റും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. ഡീസലോ പെട്രോളോ ആവശ്യമില്ലാത്തതും പൂജ്യം കാർബൺ പുറന്തള്ളുന്നതുമായ ഈ സാങ്കേതികവിദ്യ റെയിൽവേ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് ചടങ്ങിൽ പങ്കെടുത്ത റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഇതിനുപുറമെ കണക്റ്റിവിറ്റി കൂടുതൽ സുഗമമാക്കുന്നതിനായി 9,680 കോടി രൂപ ചിലവിൽ നിർമ്മിച്ച ഡൽഹി-അമൃത്‌സർ-കത്ര എക്‌സ്‌പ്രസ്‌വേയുടെ പ്രധാന ഭാഗങ്ങളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഡൽഹിയിൽ നിന്ന് കത്രയിലേക്കുള്ള യാത്രാസമയം 14 മണിക്കൂറിൽ നിന്ന് 6 മണിക്കൂറായും അമൃത്‌സറിലേക്കുള്ള യാത്ര 8 മണിക്കൂറിൽ നിന്ന് 4 മണിക്കൂറായും കുറയ്ക്കാൻ ഈ ഗ്രീൻഫീൽഡ് ഇടനാഴി സഹായിക്കും. തുടർന്ന് പഞ്ചാബിലെ ജലന്ധറിലും റെയിൽ, റോഡ് മേഖലകളിലായി 5,470 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. പൈതൃകവും വികസനവും ഒരുമിച്ച് എന്ന ആശയത്തിൽ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ രാജ്യത്തുടനീളം നവീകരിച്ച 75 റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും ജലന്ധർ കൻ്റോൺമെൻ്റ് സ്റ്റേഷനിൽ വെച്ച് പ്രധാനമന്ത്രി നിർവഹിച്ചു. ആഗോള വെല്ലുവിളികൾക്ക് മുന്നിൽ പതറാതെ അടിസ്ഥാന സൗകര്യ വികസനം അതിവേഗം മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയുകയാണെന്നും ജനങ്ങളുടെ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുകയാണെന്നും ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അടിവരയിട്ടു പറഞ്ഞു.








