പാക് അധിനിവേശ കശ്മീരിൽ (PoK) മാസങ്ങളായി പുകയുന്ന ജനകീയ പ്രക്ഷോഭങ്ങൾ പുതിയ തലത്തിലേക്ക്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടത്തിന്റെ അവഗണനയും മൂലം ജനങ്ങൾ നടുത്തെരുവിൽ ആരംഭിച്ച പോരാട്ടം ഇപ്പോൾ ഇസ്ലാമാബാദിന്റെ അധികാര കേന്ദ്രങ്ങളെ വിറപ്പിക്കുന്ന രാഷ്ട്രീയ മുന്നേറ്റമായി മാറിയിരിക്കുകയാണ്. കുതിച്ചുയരുന്ന വൈദ്യുതി നിരക്ക്, അനിയന്ത്രിതമായ പണപ്പെരുപ്പം, ഗോതമ്പ് ക്ഷാമം, രാഷ്ട്രീയമായ അവഗണന എന്നിവയ്‌ക്കെതിരെയാണ് പിഒകെയിലെ സാധാരണ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്. എന്നാൽ ഈ ജനകീയ പ്രക്ഷോഭത്തെ പതിവുപോലെ കശ്മീർ തർക്കത്തിലേക്ക് വഴിതിരിച്ചുവിട്ട് രക്ഷപ്പെടാനുള്ള പാകിസ്ഥാന്റെ പരമ്പരാഗത അടവുകൾ ഇത്തവണ ജനങ്ങൾക്കിടയിൽ വിലപ്പോകുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഭരണ പരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ പാക് അനുകൂല വിഘടനവാദികളും തീവ്രവാദ ശൃംഖലകളും രംഗത്തിറങ്ങിയിട്ടുണ്ട്. ഈ പ്രക്ഷോഭങ്ങളെ ഭരണകൂട വിരുദ്ധ മുന്നേറ്റമായി കാണാതെ, കശ്മീർ തർക്കത്തിന്റെ ഭാഗമാക്കി മാറ്റാനാണ് ഇവരുടെ ശ്രമം. ഇതിനായി ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളോട് പ്രക്ഷോഭത്തിൽ പങ്കുചേരാൻ ഇവർ ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാൽ പതിറ്റാണ്ടുകളായി പാകിസ്ഥാൻ ആവർത്തിക്കുന്ന കശ്മീർ കാർഡിന് അധിനിവേശ കശ്മീരിലെ ജനങ്ങൾക്കിടയിൽ ഇപ്പോൾ യാതൊരു സ്വീകാര്യതയും ലഭിക്കുന്നില്ലെന്നത് പാക് സൈന്യത്തിനും ഭരണകൂടത്തിനും വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്.
മേഖലയിലെ ജനങ്ങളുടെ പ്രധാന ചർച്ചാവിഷയം ഇപ്പോൾ കേവലം ഭൗമരാഷ്ട്രീയ തർക്കങ്ങളല്ല, മറിച്ച് തങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും മോശം ഭരണവുമാണ്. ഇസ്ലാമാബാദിലെ ഭരണാധികാരികൾ തങ്ങളെ കടുത്ത ചൂഷണത്തിന് ഇരയാക്കുകയാണെന്ന തിരിച്ചറിവിലാണ് ജനങ്ങൾ. പ്രക്ഷോഭകാരികളെ നേരിടാൻ 8000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും വ്യാപകമായ അറസ്റ്റുകളും ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തുകയും ചെയ്തിട്ടും പ്രതിഷേധാഗ്നി കെടുത്താൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല. പാകിസ്ഥാന്റെ കശ്മീർ അജണ്ടകൾക്ക് സ്വന്തം മണ്ണിൽ തന്നെ ആയുസ്സ് നഷ്ടപ്പെടുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് പാക് അധിനിവേശ കശ്മീരിൽ ഇപ്പോൾ ആഞ്ഞടിക്കുന്ന ജനകീയ വിപ്ലവം.










