ലോകരാഷ്ട്രങ്ങൾ അത്യാധുനിക ഹെലികോപ്റ്ററുകളും ഡ്രോണുകളും കൃത്രിമബുദ്ധിയും ഉപയോഗിച്ച് വിദൂര മേഖലകളിൽ വരെ മിന്നൽവേഗത്തിൽ ചികിത്സ എത്തിക്കാൻ മത്സരിക്കുമ്പോൾ, അയൽരാജ്യമായ പാകിസ്ഥാനിൽ നിന്നുള്ള ഒരു ‘ആംബുലൻസ്’ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചിരിപ്പൂരത്തിന് വഴിവെച്ചിരിക്കുന്നത്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ കറാച്ചി മേയർ ബാരിസ്റ്റർ മുർതാസ വഹാബ് അതിനൂതനമായ ഒരു ‘സൈക്കിൾ ആംബുലൻസ്’ ഉദ്ഘാടനം ചെയ്തു എന്ന തരത്തിലാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) ഈ ദൃശ്യങ്ങൾ വൈറലായതോടെ വലിയ രീതിയിലുള്ള പരിഹാസവും ട്രോളുകളുമാണ് പാക് ഭരണകൂടത്തിനെതിരെ ഉയരുന്നത്.
‘ഭാവിയിലേക്ക് സ്വാഗതം, പാകിസ്താൻ ശൈലിയിൽ! ലോകം പറക്കുന്ന ഐസിയു നിർമ്മിക്കുമ്പോൾ കറാച്ചി മേയർ സൈക്കിൾ ആംബുലൻസ് ഇറക്കുന്നു. ഇത് പാകിസ്ഥാനിൽ മാത്രം സംഭവിക്കുന്നത്’ എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. സിന്ധ് സർക്കാരിന്റെ ഈ ‘വലിയ സമ്മാനം’ കണ്ട് ലോകം അമ്പരന്നുപോയെന്നും, ആംബുലൻസ് എത്തുന്നതിന് മുൻപ് രോഗി മരിച്ചാൽ മേയറെ കുറ്റം പറയരുതെന്നും ഉള്ള രീതിയിലാണ് മറ്റ് ചില പരിഹാസങ്ങൾ.
എന്നാൽ, ഈ വ്യാപകമായ ട്രോളുകൾക്ക് പിന്നിൽ മറ്റൊരു ട്വിസ്റ്റുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇപ്പോൾ പ്രചരിക്കുന്നതുപോലെ ഇത് മേയർ പുതുതായി ഉദ്ഘാടനം ചെയ്ത ഒന്നല്ല. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ‘റെസ്ക്യൂ 1122’ (Rescue 1122) എന്ന സന്നദ്ധ സംഘടന കറാച്ചിയിൽ അവതരിപ്പിച്ച ഒരു പദ്ധതിയാണിത്. കറാച്ചിയിലെ അതീവ തിരക്കേറിയതും ഇടുങ്ങിയതുമായ തെരുവുകളിലൂടെ വലിയ ആംബുലൻസുകൾക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ സൈക്കിൾ ആംബുലൻസുകൾ ഡിസൈൻ ചെയ്തത്. ഇടുങ്ങിയ ഗലികളിൽ കുടുങ്ങിക്കിടക്കുന്ന രോഗികൾക്ക് പ്രാഥമിക ശുശ്രൂഷ നൽകാനും ജീവൻ രക്ഷിക്കാനും ഈ പ്രാദേശിക തന്ത്രം ഏറെ ഫലപ്രദമാണെന്നാണ് പാക് മാദ്ധ്യമങ്ങളുടെ അവകാശവാദം.










