ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ മലയാള സിനിമാ ലോകത്തെ പ്രമുഖ നടിമാരായ ശ്വേത മേനോനും മാല പാർവതിയും തമ്മിലുള്ള സോഷ്യൽ മീഡിയ പോര് മുറുകുന്നു. താര സംഘടനയായ ‘അമ്മ’യിലെ സാമ്പത്തിക അഴിമതികൾക്കും സിനിമയിലെ പവർ ഗ്രൂപ്പുകൾക്കുമെതിരെ താൻ എന്നും ശക്തമായി നിലകൊള്ളുമെന്ന് ശ്വേത മേനോൻ വ്യക്തമാക്കിയതിന് പിന്നാലെ മാല പാർവതി രംഗത്തെത്തിയിരുന്നു. മാല പാർവതിയുടെ മറുപടി പോസ്റ്റിന്റെ കമന്റ് ബോക്സിൽ ശ്വേത മേനോൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകിക്കൊണ്ടാണ് മാല പാർവതി ഇപ്പോൾ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
കുറ്റാരോപിതർ ആരൊക്കെയാണെന്നും ആരെ സംരക്ഷിക്കാനാണ് ചേച്ചി സുപ്രീം കോടതി വരെ പോയതെന്നും ചേച്ചിക്കല്ലേ ഏറ്റവും നന്നായി അറിയുകയെന്നും, എനിക്കറിയാവുന്ന പേരുകളൊക്കെയും ചേച്ചി ഇതിനകം തന്നെ പറഞ്ഞു കഴിഞ്ഞിട്ടുണ്ടെന്നുമായിരുന്നു ശ്വേത മേനോന്റെ കടുത്ത കമന്റ്. എന്നാൽ ഈ കമന്റിന്റെ സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ചാണ് മാല പാർവതി തന്റെ നിലപാട് വ്യക്തമാക്കിയത്. താൻ ഹേമ കമ്മിറ്റിക്ക് മുൻപാകെ സംസാരിച്ചത് ഒരു പരാതിക്കാരിയായിട്ടല്ലെന്നും സിനിമയിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചുള്ള ഘടനാപരമായ കാഴ്ചപ്പാടാണ് അവിടെ അവതരിപ്പിച്ചതെന്നും അന്നത്തെ നടപടിക്രമം അങ്ങനെയായിരുന്നുവെന്നും മാല പാർവതി മറുപടിയിൽ ഓർമ്മിപ്പിച്ചു.
താൻ കമ്മിറ്റിക്ക് മുന്നിൽ പറഞ്ഞ ചില കാര്യങ്ങളെ അടിസ്ഥാനമാക്കി പിന്നീട് ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെടുകയുണ്ടായി. എന്നാൽ ആ കേസിൽ പരാമർശിക്കപ്പെട്ട യുവതിക്ക് അത്തരമൊരു ക്രിമിനൽ നടപടിയുമായി മുന്നോട്ട് പോകാൻ താല്പര്യമുണ്ടായിരുന്നില്ല. ഇരയായ യുവതിയുടെ സമ്മതമില്ലാതെ അവരുടെ പേര് നിയമനടപടികൾക്കായി ഉപയോഗിക്കപ്പെട്ട സാഹചര്യത്തിലാണ് ആ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് താൻ സുപ്രീം കോടതിയെ സമീപിച്ചതെന്ന് മാല പാർവതി വെളിപ്പെടുത്തി.
ഇത് സിനിമയിലെ ഏതെങ്കിലും പ്രമുഖരെയോ കുറ്റാരോപിതരെയോ സംരക്ഷിക്കാൻ വേണ്ടിയല്ല, മറിച്ച് പരാതിക്കാരിയായ യുവതിയുടെ വ്യക്തിപരമായ അവകാശം സംരക്ഷിക്കാൻ വേണ്ടി മാത്രമായിരുന്നു. ഇരയുടെ സമ്മതമില്ലാതെ ക്രിമിനൽ നടപടിയുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് സുപ്രീം കോടതി തന്നെ അന്ന് വ്യക്തമാക്കുകയും അതനുസരിച്ച് അനുകൂലമായ നടപടിയുണ്ടാകുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ‘ആരെയൊക്കെയോ സംരക്ഷിക്കാനാണ് മാല പാർവതി സുപ്രീം കോടതി വരെ പോയത്’ എന്ന രീതിയിൽ ശ്വേത മേനോൻ നടത്തുന്ന പ്രചാരണം തികച്ചും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് മാല പാർവതി തുറന്നടിച്ചു.
തന്റെ മറുപടി ഡിലീറ്റ് ചെയ്യരുതെന്ന ശ്വേത മേനോന്റെ പരാമർശത്തിനും മാല പാർവതി കൃത്യമായ മറുപടി നൽകി. തനിക്ക് അസൗകര്യമുണ്ടാക്കുന്ന കാര്യങ്ങൾ ആയതുകൊണ്ടല്ല താൻ സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ നീക്കം ചെയ്യാറുള്ളത്, മറിച്ച് അസഭ്യവും അപകീർത്തികരവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങൾ മാത്രമാണ് തന്റെ പേജിൽ നിന്ന് നീക്കാറുള്ളത്. വസ്തുതകൾക്കും മാന്യമായ രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്കും തന്റെ സോഷ്യൽ മീഡിയ പേജിൽ എപ്പോഴും ഇടമുണ്ടാകുമെന്നും മാല പാർവതി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലെ ചേരിതിരിവുകളും പരസ്യമായ ആരോപണ പ്രത്യാരോപണങ്ങളും കൂടുതൽ ശക്തമാകുന്നതിന്റെ തെളിവാണ് നടിമാർ തമ്മിലുള്ള ഈ ഫെയ്‌സ്ബുക്ക് പോര്.








