അമേരിക്കയിലേക്കുള്ള ജനറിക് മരുന്നുകളുടെ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങളും വൻ നികുതിയും ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് കടുത്ത ആശങ്കയാകുന്നു. അമേരിക്കയിൽ തന്നെ ജനറിക് മരുന്നുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നീക്കമെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പുറത്തുവിട്ട പ്രഖ്യാപനത്തിൽ, ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന ഈ നികുതി വർദ്ധനവിന് രണ്ട് വർഷത്തെ സാവകാശം നൽകുമെന്നാണ് ട്രംപ് അറിയിച്ചിട്ടുള്ളത്
ആദ്യത്തെ രണ്ട് വർഷത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ജനറിക് മരുന്നുകൾക്കും പൂജ്യം ശതമാനം നികുതിയായിരിക്കും. എന്നാൽ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ഇത് നൂറ് ശതമാനമായും, അതിനുശേഷം ഇരുന്നൂറ് ശതമാനമായും നികുതി കുത്തനെ ഉയർത്താനാണ് അമേരിക്കയുടെ തീരുമാനം. പ്രഖ്യാപിച്ച സമയപരിധിക്കുള്ളിൽ അമേരിക്കയിൽ സ്വന്തമായി ഉത്പാദന പ്ലാന്റുകളും സംവിധാനങ്ങളും നിർമ്മിക്കാൻ തയ്യാറാകാത്ത കമ്പനികൾക്കുള്ള ശിക്ഷാ നടപടിയാണ് ഈ നികുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പേറ്റന്റുള്ളതും ബ്രാൻഡഡ് ആയതുമായ അത്യാധുനിക മരുന്നുകളുടെ നിലവിലുള്ള നികുതി നയത്തിൽ മാറ്റമുണ്ടാകില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയുടെ ഈ പുതിയ നീക്കം ലോകത്തിന്റെ ഫാർമസി എന്നറിയപ്പെടുന്ന ഇന്ത്യയെയാണ് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത്. യുഎസിലേക്ക് ഏറ്റവും കൂടുതൽ ജനറിക് മരുന്നുകൾ കയറ്റി അയക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവിൽ അമേരിക്കയിൽ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളുടെ അളവിൽ നാൽപ്പത് ശതമാനത്തോളവും ഇന്ത്യൻ കമ്പനികളിൽ നിന്നുള്ളതാണ്. ആഗോള വ്യാപാര ഗവേഷണ സംഘടനകളുടെ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഒൻപത് ദശലക്ഷത്തിലധികം ഡോളർ മൂല്യമുള്ള മരുന്നുകളാണ് അമേരിക്കയിലേക്ക് മാത്രം കയറ്റി അയച്ചത്. ഇത് ഇന്ത്യയുടെ ആകെ ആഗോള ഫാർമ കയറ്റുമതിയുടെ മുപ്പത്തിയെട്ട് ശതമാനത്തോളം വരും. ഈ പശ്ചാത്തലത്തിൽ ട്രംപിന്റെ പുതിയ നികുതി ഭീഷണി ഇന്ത്യൻ മരുന്ന് കമ്പനികളെ ഏത് രീതിയിൽ ബാധിക്കുമെന്ന കാര്യത്തിൽ വരും ദിവസങ്ങളിലേ വ്യക്തത വരികയുള്ളൂ.
ഇന്ത്യയും അമേരിക്കയും തമ്മിൽ നേരത്തെ ഒപ്പുവെച്ച വ്യാപാര കരാർ പ്രകാരം ജനറിക് മരുന്നുകളുടെയും അവയുടെ ചേരുവകളുടെയും കാര്യത്തിൽ ഇന്ത്യയ്ക്ക് ചില അനുകൂലമായ ഉറപ്പുകൾ ലഭിച്ചിരുന്നു. എങ്കിലും ട്രംപിന്റെ പുതിയ കടുത്ത നിലപാട് ഇന്ത്യയിൽ നിന്നുള്ള കുറഞ്ഞ നിരക്കിലുള്ള മരുന്ന് വിതരണത്തെ പ്രതിസന്ധിയിലാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. രക്തസമ്മർദ്ദം, വിഷാദരോഗം, പ്രമേഹം, ക്യാൻസർ തുടങ്ങിയ മാരക രോഗങ്ങൾക്കുള്ള മരുന്നുകൾക്കായി അമേരിക്കൻ ജനത പ്രധാനമായും ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. കൂടാതെ ജനനനിയന്ത്രണ ഗുളികകളുടെ കാര്യത്തിൽ അമേരിക്കയിൽ എഴുതപ്പെടുന്ന കുറിപ്പടികളിൽ വലിയൊരു ശതമാനവും ലുപിൻ, ഗ്ലെൻമാർക്ക് തുടങ്ങിയ പ്രമുഖ ഇന്ത്യൻ കമ്പനികൾ ഉത്പാദിപ്പിക്കുന്നവയാണ്.








