ലണ്ടൻ : ഗ്ലാസ്ഗോയിൽ നടക്കുന്ന 2026 കോമൺവെൽത്ത് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന് തൊട്ടുമുമ്പ് ഇന്ത്യക്ക് ആവേശകരമായ വാർത്ത. പ്രമുഖ ഇന്ത്യൻ വനിതാ ബോക്സർ ലവ്ലിന ബോർഗോഹെയ്ൻ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ സെമി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യയ്ക്കായി ഗെയിംസിലെ ആദ്യ മെഡൽ ഉറപ്പാക്കി. മത്സരത്തിൽ ഒരു തവണ പോലും റിംഗിലിറങ്ങുന്നതിന് മുൻപ് തന്നെ ഇന്ത്യയ്ക്ക് വെങ്കല മെഡലെങ്കിലും ഉറപ്പിക്കാൻ സാധിച്ചത് ഇന്ത്യൻ സംഘത്തിന് വലിയ ആവേശം പകരുന്നു. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാകാവാഹകരിൽ ഒരാളായി എത്താനിരിക്കുന്ന ലവ്ലിനയ്ക്ക് കായികമേള ആരംഭിക്കും മുൻപേ തന്നെ ഈ നേട്ടം സ്വന്തമാക്കാനായി.
വനിതകളുടെ 75 കിലോ വിഭാഗത്തിൽ ആകെ അഞ്ച് മത്സരാർത്ഥികൾ മാത്രമാണ് പങ്കെടുത്തത്. തുടർന്ന് നടന്ന ഡ്രോയിൽ ലവ്ലിനയ്ക്ക് ക്വാർട്ടർ ഫൈനലിൽ നേരിട്ട് സെമി ഫൈനലിലേക്ക് ‘ബൈ’ ലഭിക്കുകയായിരുന്നു. കോമൺവെൽത്ത് ഗെയിംസ് ബോക്സിങ് നിയമങ്ങൾ അനുസരിച്ച് സെമി ഫൈനലിൽ പരാജയപ്പെടുന്ന രണ്ട് ബോക്സർമാർക്കും വെങ്കല മെഡൽ സമ്മാനിക്കും. അതിനാൽ ഒരു മത്സരം പോലും കളിക്കാതെ തന്നെ ലവ്ലിനയ്ക്ക് മെഡൽ പീഠത്തിൽ സ്ഥാനം ഉറപ്പിക്കാനായി. ജൂലൈ 31-ന് നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ തുവാലുവിന്റെ ടി.കെ.ബി.പി തഫാക്കിയെയാണ് ലവ്ലിന നേരിടുക. ഈ മത്സരത്തിൽ വിജയിക്കാനായാൽ മെഡൽ സ്വർണ്ണമോ വെള്ളിയോ ആയി ഉയർത്താനുള്ള അവസരം അസം സ്വദേശിയായ 28-കാരി ലവ്ലിനയ്ക്ക് ലഭിക്കും.
ടോക്കിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവായ ലവ്ലിനയ്ക്ക് തൻറെ അപൂർണ്ണമായ മെഡൽ പട്ടിക തികയ്ക്കാനുള്ള വലിയൊരു അവസരമാണിത്. ലോക ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിൽ ഇതിനകം മെഡലുകൾ സ്വന്തമാക്കിയ ലവ്ലിനയുടെ കരിയറിൽ കോമൺവെൽത്ത് ഗെയിംസ് മെഡൽ മാത്രമായിരുന്നു ഇതുവരെ കുറവുണ്ടായിരുന്നത്. ഈ പ്രകടനത്തോടെ ആ കുറവ് പരിഹരിക്കപ്പെട്ടതിനൊപ്പം, വലിയ പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് മുൻപ് തന്നെ രാജ്യത്തിന് ആത്മവിശ്വാസം നൽകാനും ലവ്ലിനയ്ക്ക് സാധിച്ചു.








