ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആഗോള വ്യാപാര സുരക്ഷയിൽ സുപ്രധാന നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമുദ്രപാതകൾ സുരക്ഷിതമായിരിക്കുകയും വിതരണ ശൃംഖലകൾ തടസ്സമില്ലാതെ തുടരുകയും ചെയ്തെങ്കിൽ മാത്രമേ ആഗോള വ്യാപാരത്തിന് മുന്നോട്ട് പോകാനാകൂ എന്ന് അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ കടൽപ്പാതകളിലെ സഞ്ചാര സ്വാതന്ത്ര്യവും നാവികരുടെ സുരക്ഷയും ഉറപ്പാക്കാൻ ഇന്ത്യ ശക്തമായി നിലകൊള്ളുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ആഗോള സാമ്പത്തിക രംഗത്ത് ബ്രിക്സ് കൂട്ടായ്മ വഹിക്കുന്ന പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ലോക ജനസംഖ്യയുടെ 50 ശതമാനത്തെയും ആഗോള ജിഡിപിയുടെ 40 ശതമാനത്തെയും ബ്രിക്സ് പ്രതിനിധീകരിക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ലോക സാമ്പത്തിക വളർച്ചയുടെ വേഗതയേക്കാൾ ഇരട്ടി വേഗത്തിലാണ് ബ്രിക്സ് രാജ്യങ്ങളുടെ സംയോജിത ജിഡിപി വളർന്നത്. ആഗോള സാമ്പത്തിക ഉത്തേജനത്തിനും സാങ്കേതിക മുന്നേറ്റത്തിനും ബ്രിക്സ് രാജ്യങ്ങൾ പ്രധാന കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വയംപര്യാപ്തതയും സാങ്കേതിക നവീകരണവും മുൻനിർത്തിയുള്ള സാമ്പത്തിക നയങ്ങളാണ് ഇന്ത്യ നടപ്പിലാക്കി വരുന്നതെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. റോഡുകൾ, റെയിൽവേ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുടെ വികസനം വേഗത്തിലാക്കുന്നതിനൊപ്പം സെമികണ്ടക്ടർ, ക്വാണ്ടം സാങ്കേതികവിദ്യ, ഷിപ്പ് ബിൽഡിംഗ് എന്നീ മേഖലകളിലും ഇന്ത്യ പുതിയ ശേഷി കൈവരിക്കുകയാണ്. ബിസിനസ് രംഗത്ത് വനിതാ സംരംഭകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ‘ബ്രിക്സ് വിമൻസ് ബിസിനസ് അലയൻസ്’ പോലുള്ള സംരംഭങ്ങളെ ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.








