പാകിസ്താൻ അനധികൃതമായി കൈയേറി വെച്ചിരിക്കുന്ന ഭാരതത്തിന്റെ അവിഭാജ്യ ഘടകമായ പാക് അധിനിവേശ കശ്മീരിൽ (PoK) ജനരോഷം ആളിപ്പടരുമ്പോൾ, സ്വന്തം പരാജയം മറച്ചുപിടിക്കാൻ വീണ്ടും ഭാരതത്തിനെതിരെ വ്യാജ ആരോപണങ്ങളുമായി പാകിസ്താൻ. പി.ഒ.കെയിലെ സൈനിക ക്രൂരതകൾക്കെതിരെയും ഭരണകൂടത്തിന്റെ ക്രൂരമായ ചൂഷണങ്ങൾക്കെതിരെയും പ്രാദേശിക ജനവിഭാഗങ്ങൾ നടത്തുന്ന വൻ പ്രക്ഷോഭങ്ങളെ തിരിച്ചുവിടാനാണ് ഭാരതം ഡിജിറ്റൽ പ്രചാരണം നടത്തുന്നുവെന്ന പുതിയ ആരോപണവുമായി ഇസ്ലാമാബാദ് രംഗത്തെത്തിയിരിക്കുന്നത്. പാകിസ്താന്റെ വാർത്താവിതരണ മന്ത്രി അതാവുള്ള തരാർ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇന്ത്യൻ ബന്ധം ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തതായി അവകാശപ്പെട്ടത്.
പാകിസ്താൻ ഭരണകൂടത്തിനും ഭീകരതയെ പോറ്റുന്ന സൈന്യത്തിനുമെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്താൻ ഭാരതത്തിൽ നിന്ന് പണം ലഭിച്ചുവെന്നാണ് പാക് മന്ത്രിയുടെ അടിസ്ഥാനരഹിതമായ വാദം. ഡിജിറ്റൽ മാർക്കറ്റിംഗ് ബോട്ട് നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് സർക്കാരിനെയും സൈന്യത്തെയും വിമർശിക്കുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചുവെന്നും, ഇതിനായി വാട്സ്ആപ്പ് സന്ദേശങ്ങളും സാമ്പത്തിക ഇടപാടുകളുടെ സ്ക്രീൻഷോട്ടുകളും കണ്ടെത്തിയെന്നും പാകിസ്താൻ അവകാശപ്പെടുന്നു. പി.ഒ.കെയിൽ അവകാശങ്ങൾക്കായി പൊരുതുന്ന ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിക്ക് (JAAC) അനുകൂലമായി പ്രചാരണം നടത്തിയെന്നാണ് പാക് പോലീസ് ഉന്നയിക്കുന്ന പ്രധാന ആരോപണം.
എന്നാൽ, പി.ഒ.കെയിലെ സമാധാനകാംക്ഷികളായ ജനങ്ങൾ ജനകീയ അവകാശങ്ങൾക്കായി നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് ഭാരതത്തെ പഴിചാരി രക്ഷപ്പെടാനുള്ള പാകിസ്താന്റെ തന്ത്രം വിലപ്പോവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്താമാക്കിയിട്ടുണ്ട്. പതിറ്റാണ്ടുകളായി പാകിസ്താൻ നടത്തുന്ന സാമ്പത്തികവും ഭരണപരവുമായ ചൂഷണവും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുമാണ് പി.ഒ.കെയിലെ ജനങ്ങളെ തെരുവിലിറക്കിയതെന്ന് ഭാരത വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ശക്തമായി ഓർമ്മിപ്പിച്ചിരുന്നു. സ്വന്തം പരാജയങ്ങളും ഭീകര ഭരണകൂടത്തിന്റെ നിഷ്ഠൂരതകളും ഒളിച്ചുവെക്കാൻ ഭാരതത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നത് പാകിസ്താന്റെ സ്ഥിരം ശൈലിയാണെന്നും ഭാരതം തുറന്നടിച്ചു.
പാക് അധീന കശ്മീരിൽ പാകിസ്താൻ സൈന്യവും പോലീസും നിരപരാധികളായ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വൻതോതിൽ അടിച്ചമർത്തലും ക്രൂരതയും അഴിച്ചുവിടുകയാണെന്നും, ഇൻ്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചും ഭക്ഷ്യവസ്തുക്കൾ തടഞ്ഞും ജനങ്ങളെ ദ്രോഹിക്കുകയാണെന്നും അന്താരാഷ്ട്ര സമൂഹം തിരിച്ചറിയുന്നുണ്ട്. വൻ ജനകീയ പ്രതിഷേധം ഭയന്ന് വിറയ്ക്കുന്ന പാകിസ്താൻ, സ്വയംകൃത അനർത്ഥങ്ങൾക്ക് ഭാരതത്തെ കുറ്റപ്പെടുത്തുന്ന നാടകം ആഗോളതലത്തിൽ വീണ്ടും നാണംകെട്ടിരിക്കുകയാണ്. പി.ഒ.കെയിലെ നിഷ്കളങ്കരായ ജനങ്ങളുടെ രോഷത്തിന് തടയിടാൻ ഇസ്ലാമാബാദിന്റെ ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് കഴിയില്ലെന്ന് വിദേശകാര്യ വിദഗ്ധരും വ്യക്തമാക്കുന്നു.









