നാസയും ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒയും സംയുക്തമായി വികസിപ്പിച്ച നാസ-ഐഎസ്ആർഒ സിന്തറ്റിക് അപർച്ചർ റഡാർ (NISAR – നിസാർ) ദൗത്യത്തിൽ നിന്നുള്ള വിവരങ്ങളും ചിത്രങ്ങളും പൊതുജനങ്ങൾക്ക് ഡൗൺലോഡ് ചെയ്യാനായി തുറന്നുനൽകി ഐഎസ്ആർഒ. ഭൂനിധി (Bhoonidhi) എന്ന അർത്ഥ് ഒബ്‌സർവേഷൻ ഡാറ്റാ പോർട്ടൽ വഴിയാണ് നിസാറിന്റെ എസ്-ബാൻഡ് (S-Band) റഡാർ ഡാറ്റ ഐഎസ്ആർഒ പുറത്തുവിട്ടിരിക്കുന്നത്. ആദ്യഘട്ടമായി തമിഴ്‌നാട്ടിലെ നാഗപട്ടണം, അസമിലെ ബ്രഹ്മപുത്ര നദീതടം, അന്റാർട്ടിക്ക, ഗ്രീൻലാൻഡ്, ഇന്തോനേഷ്യ, ഐഡഹോ തുടങ്ങിയ വിവിധ പ്രദേശങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. തീരദേശ സംരക്ഷണം, കൃഷി മേഖലയിലെ ആസൂത്രണം, പ്രകൃതിദുരന്ത നിരീക്ഷണം തുടങ്ങിയവയ്ക്ക് ഈ വിവരങ്ങൾ ഏറെ സഹായകരമാകും.
ഒറ്റ ഉപഗ്രഹത്തിൽ തന്നെ എൽ-ബാൻഡ്, എസ്-ബാൻഡ് എന്നീ രണ്ട് വ്യത്യസ്ത ഫ്രീക്വൻസികളുള്ള റഡാറുകൾ ഉൾപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ ബഹിരാകാശ ദൗത്യമാണ് നിസാർ. 12 മീറ്റർ വീതിയുള്ള വൻകിട റിഫ്ലക്ടർ ആന്റിനയും ‘സ്വീപ്സാർ’ (SweepSAR) എന്ന അത്യാധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് ഭൂപ്രതലത്തിലെ 240 കിലോമീറ്റർ വീതിയുള്ള പ്രദേശം കൃത്യമായ ഹൈ-റെസല്യൂഷനിൽ ചിത്രീകരിക്കാൻ ഇതിന് സാധിക്കും. ഭൂമിയിൽ നിന്ന് 747 കിലോമീറ്റർ ഉയരത്തിലുള്ള ഓർബിറ്റിൽ സഞ്ചരിക്കുന്ന ഈ ഉപഗ്രഹം ഓരോ 12 ദിവസത്തിലും ഭൂമിയിലെ ഒരു നിശ്ചിത സ്ഥലം വീണ്ടും സന്ദർശിച്ച് ചിത്രങ്ങൾ പകർത്തി അയച്ചു നൽകുന്നു. മേഘാവൃതമായ അന്തരീക്ഷത്തിലും രാത്രി സമയങ്ങളിലും തടസ്സമില്ലാതെ ഭൂചലനങ്ങൾ, വെള്ളപ്പൊക്കം, ഹിമാനികളുടെ ചലനം, കൃഷിയിടങ്ങളിലെ മാറ്റങ്ങൾ എന്നിവ കൃത്യമായി പകർത്താൻ നിസാറിന് കഴിയും.
2026 ജൂലൈ 8-ന് ആരംഭിച്ച സൈക്കിൾ 25 മുതലുള്ള എല്ലാ വിവരങ്ങളും പ്രോസസ്സ് ചെയ്ത ഉടൻ തന്നെ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാകുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഷാദ്‌നഗറിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിൽ (NRSC) വെച്ചാണ് റഡാർ വിവരങ്ങൾ വിശകലനം ചെയ്യുന്നത്. ഭൂമിയിലുണ്ടാകുന്ന സൂക്ഷ്മമായ തള്ളലുകളും വിള്ളലുകളും, മണ്ണിടിച്ചിൽ, ഗ്ലേസിയർ ചലനങ്ങൾ എന്നിവ തിരിച്ചറിയാൻ സഹായിക്കുന്ന ജിയോകോഡഡ് വിവരങ്ങളാണ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നത്. ആവശ്യക്കാർക്ക് ഐഎസ്ആർഒയുടെ ‘ഭൂനിധി’ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം തീയതിയും സ്ഥലവും നൽകി സൗജന്യമായി ഈ ഡാറ്റ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. കഴിഞ്ഞ വർഷം വിക്ഷേപിച്ച നിസാർ ഉപഗ്രഹം അയച്ച ചിത്രങ്ങൾ ബഹിരാകാശ ഗവേഷണ രംഗത്ത് വലിയൊരു മാറ്റത്തിനാണ് വഴിതുറക്കുന്നത്.









