കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരവും അവഹേളനപരവുമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ പ്രമുഖ ട്രാൻസ്‌ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ പോലീസ് കേസെടുത്തു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സോഷ്യൽ മീഡിയയിലൂടെയും പൊതുവേദികളിലൂടെയും പ്രധാനമന്ത്രിക്കെതിരെ മോശം ഭാഷ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തുന്ന രീതിയിൽ ജാൻമണി ദാസ് സംസാരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഇത്തരം പരാമർശങ്ങൾ രാജ്യത്തിന്റെ ഭരണഘടനാ പദവിയെ അധിക്ഷേപിക്കുന്നതാണെന്നും സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നും ചൂണ്ടിക്കാട്ടിയാണ് മഹിളാ മോർച്ച നിയമനടപടിയിലേക്ക് കടന്നത്.
സംഭവത്തിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ സൈബർ പോലീസ്, വിവാദ പരാമർശങ്ങൾ അടങ്ങിയ ഡിജിറ്റൽ തെളിവുകളും വീഡിയോ ദൃശ്യങ്ങളും ശേഖരിച്ചു വരികയാണ്. കേസിൽ വരും ദിവസങ്ങളിൽ ജാൻമണി ദാസിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കുമെന്നാണ് വിവരം.









