സ്റ്റേജ് പരിപാടിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേര് പരാമർശിച്ചപ്പോൾ ആവശ്യത്തിന് ബഹുമാനം നൽകിയില്ലെന്ന് ആരോപിച്ച് പ്രമുഖ മിമിക്രി-ഡബ്ബിങ് താരം മഹേഷ് കുഞ്ഞുമോന് നേരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ സൈബറാക്രമണം. അയർലണ്ടിൽ വെച്ച് നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെ വി.ഡി. സതീശന്റെ ശബ്ദം അനുകരിക്കുന്നതിന് തൊട്ടുമുമ്പ് ‘മുഖ്യമന്ത്രി വി.ഡി. സതീശൻ’ എന്നോ ‘സാർ’ എന്നോ ചേർക്കാതെ ‘വി.ഡി. സതീശൻ’ എന്ന് മാത്രം പേരെടുത്ത് വിളിച്ചതാണ് ഒരുവിഭാഗം ആളുകളെ ചൊടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ താരത്തിനെതിരെ കടുത്ത അധിക്ഷേപങ്ങളും വിമർശനങ്ങളുമാണ് സൈബറിടത്തിൽ ഉയർന്നത്.
എന്നാൽ ആരോപണങ്ങളിൽ വിശദീകരണവുമായി മഹേഷ് കുഞ്ഞുമോൻ തന്നെ നേരിട്ട് രംഗത്തെത്തി. താൻ ആരെയും അപമാനിക്കാനോ ആദരവില്ലായ്മ കാണിക്കാനോ വേണ്ടി ചെയ്തതല്ല ഇതെന്നും, ഒരു സാങ്കേതിക ആവശ്യത്തിന് വേണ്ടിയാണ് അങ്ങനെ പറഞ്ഞതെന്നും മഹേഷ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. സ്റ്റേജിൽ പിന്നണിയിൽ പ്രവർത്തിക്കുന്ന ഓഡിയോ എഞ്ചിനീയർക്ക് അനുകരിക്കേണ്ട വ്യക്തിയുടെ ശബ്ദരേഖ (ട്രാക്ക്) പ്ലേ ചെയ്യാനായി ഫയലിന്റെ പേര് മാത്രമാണ് താൻ വിളിച്ചുപറഞ്ഞതെന്നും താരം കുറിച്ചു.
“തനിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നവരോടും അധിക്ഷേപങ്ങൾ നടത്തുന്നവരോടും ഒരു അഭ്യർത്ഥന മാത്രമേയുള്ളൂ. അഭിപ്രായവ്യത്യാസങ്ങളും എതിർപ്പുകളും മാന്യമായ ഭാഷയിൽ പ്രകടിപ്പിക്കണം,” എന്ന് വിനയപൂർവ്വം ഫേസ്ബുക്കിൽ കുറിച്ചുകൊണ്ട് മഹേഷ് വിവാദങ്ങൾക്ക് വിരാമമിട്ടു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശേഷം അതിശക്തമായി കലാരംഗത്തേക്ക് തിരിച്ചെത്തിയ മഹേഷ് കുഞ്ഞുമോനെതിരെ നടക്കുന്ന അനാവശ്യ സൈബറാക്രമണത്തിനെതിരെ വലിയൊരു വിഭാഗം ആരാധകരും കലാസ്നേഹികളും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.










