പ്രമുഖ സോഷ്യൽ മീഡിയ മെസ്സേജിംഗ് ആപ്പായ ടെലഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പാവേൽ ദുറോവിനെ അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (FSB). രാജ്യത്ത് ഭീകരവാദ പ്രവർത്തനങ്ങൾക്കും അട്ടിമറികൾക്കും ഒത്താശ ചെയ്തു നൽകി എന്ന അതീവ ഗുരുതരമായ ആരോപണമാണ് ദുറോവിനെതിരെ ചുമത്തിയിരിക്കുന്നത്. റഷ്യൻ ക്രിമിനൽ കോഡിലെ ആർട്ടിക്കിൾ 205.1 പ്രകാരം ഭീകരവാദത്തിന് സഹായം നൽകിയതിനാണ് കേസ് എടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഇതിന് പിന്നാലെ റഷ്യയിൽ ടെലഗ്രാമിന്റെ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
യുക്രൈൻ രഹസ്യാന്വേഷണ വിഭാഗവും വിവിധ ഭീകര സംഘടനകളും റഷ്യയ്ക്കുള്ളിൽ ആക്രമണങ്ങളും അട്ടിമറികളും ആസൂത്രണം ചെയ്യാൻ ടെലഗ്രാം പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്തിട്ടും അത് തടയാൻ കമ്പനി തയ്യാറായില്ലെന്നാണ് റഷ്യൻ സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നത്. റഷ്യയ്ക്കുള്ളിൽ കൂട്ടക്കൊലകളും സൈബർ തട്ടിപ്പുകളും ഏകോപിപ്പിക്കാൻ സഹായിക്കുന്ന അനേകം ചാനലുകളും ചാറ്റ് ബോട്ടുകളും നീക്കം ചെയ്യുന്നതിൽ ടെലഗ്രാം പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് എഫ്എസ്ബി ചൂണ്ടിക്കാട്ടി. ടെലഗ്രാമിലെ ജനപ്രിയ ഡേറ്റിംഗ് ചാറ്റ് ബോട്ട് വഴി 12 മുതൽ 22 വയസ്സ് വരെയുള്ള റഷ്യൻ ചെറുപ്പക്കാരെ വഞ്ചിച്ച് പോലീസുകാർക്ക് നേരെ ആക്രമണം നടത്താനും തീവയ്പ്പ് നടത്താനും യുക്രൈൻ ഏജന്റുമാർ ഉപയോഗിച്ചതായും 46 പേരെ ഇതിനകം അറസ്റ്റ് ചെയ്തതായും സുരക്ഷാ ഏജൻസി വെളിപ്പെടുത്തി.
അതേസമയം, പോലീസിന്റെയും സുരക്ഷാ ഏജൻസികളുടെയും ഈ നീക്കങ്ങളോട് ടെലഗ്രാമിന്റെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പാവേൽ ദുറോവ് അധിക്ഷേപകരമായ ചിത്രം പങ്കുവെച്ചാണ് പ്രതികരിച്ചത്. ഇതിന് മുൻപും സാമ്പത്തിക തട്ടിപ്പുകൾക്കും മയക്കുമരുന്ന് കടത്തിനും ടെലഗ്രാം വഴിയൊരുക്കുന്നുവെന്ന ആരോപണത്തിൽ ഫ്രാൻസിൽ ദുറോവ് അറസ്റ്റിലായിരുന്നു. ടെലഗ്രാമിന് പുറമെ വാട്സാപ്പ് അടക്കമുള്ള മറ്റ് വിദേശ മെസ്സേജിംഗ് ആപ്പുകളുടെ ഉപയോഗം റഷ്യൻ ഭരണകൂടം ഘട്ടംഘട്ടമായി പരിമിതപ്പെടുത്തുന്നുണ്ട്. രാജ്യത്തിന്റെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനായി എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഇല്ലാത്ത ‘മാക്സ്’ (MAX) എന്ന ദേശീയ ആപ്പ് ഉപയോഗിക്കാൻ റഷ്യൻ പൗരന്മാരോട് സർക്കാർ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.










