കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട ഭീകരഫണ്ടിംഗ് ശൃംഖല തകർക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വൻ നടപടികളിലേക്ക്. ചെന്നൈ, കോയമ്പത്തൂർ, ഹൈദരാബാദ്, മുംബൈ എന്നീ നാല് വൻകിട നഗരങ്ങളിലെ 16 കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച പുലർച്ചെ മുതൽ ഇഡി സംഘം ഒരേസമയം റെയ്ഡ് ആരംഭിച്ചത്. സ്ഫോടനത്തിന് വഴിയൊരുക്കിയ ഭീകരവാദ സംഘത്തിന് പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് കണ്ടെത്തുന്നതിനാണ് ഈ വ്യാപക തിരച്ചിൽ.
2022 ഒക്ടോബർ 23-ന് കോയമ്പത്തൂർ സംഗമേശ്വരർ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ കാർ ഓടിച്ചിരുന്ന ജമീഷ മുബീൻ കൊല്ലപ്പെട്ടിരുന്നു. കേസിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) നടത്തിയ അന്വേഷണത്തിൽ ഇതുവരെ 17 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. എൻഐഎയുടെ എഫ്ഐആർ അടിസ്ഥാനമാക്കിയാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്ത് സാമ്പത്തിക അന്വേഷണം വേഗത്തിലാക്കിയത്.
വ്യാജ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് തട്ടിപ്പിലൂടെ പണം സമാഹരിച്ചതും, ചില അറബിക് കോളേജുകൾ വഴി ശേഖരിച്ച വിദേശ തുകയുമാണ് ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തി. ചില ഡോക്ടർമാരുടെ സഹായത്തോടെ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി സമ്പാദിച്ച തുകയും തമിഴ്‌നാട്ടിലെ അറബിക് കോളേജുകളിൽ ലഭിച്ച സംഭാവനകളും സ്ഫോടനത്തിനുള്ള രാസവസ്തുക്കളും സാമഗ്രികളും വാങ്ങാൻ ഉപയോഗിക്കുകയായിരുന്നു. കേസിലെ പ്രതികളെല്ലാം ഈ കോളേജുകളിൽ വെച്ചാണ് തീവ്രവാദ പ്രത്യയശാസ്ത്രങ്ങളിലേക്ക് ആകർഷിക്കപ്പെട്ടതെന്നും ഇഡി വ്യക്തമാക്കുന്നു. റെയ്ഡുകൾ വെള്ളിയാഴ്ചയും തുടരുമെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന സൂചന.








