സംസ്ഥാനത്ത് നാളുകളായി ജനങ്ങൾക്ക് ഭീഷണിയായി തുടരുന്ന തെരുവുനായ ശല്യത്തിന് പരിഹാരവുമായി സുപ്രീം കോടതി നിർദ്ദേശം നടപ്പിലാക്കാൻ ഒരുങ്ങി കേരള സർക്കാർ. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നതും അക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന ഉന്നത നീതിപീഠത്തിന്റെ സുപ്രധാന വിധിയാണ് സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി അപകടകാരികളായ നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കധികാരം നൽകിക്കൊണ്ട് പ്രാഥമിക പ്രോട്ടോക്കോൾ തയ്യാറാക്കി ഉത്തരവിറക്കി.
തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളാൻ തദ്ദേശ സ്വയംഭരണ അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്. പ്രദേശവാസികൾക്ക് അപകടമുണ്ടാക്കുന്ന നായ്ക്കളെ കൃത്യമായി കണ്ടെത്തി കൊല്ലാനുള്ള അധികാരം ഈ സമിതികൾക്കായിരിക്കും. അതോടൊപ്പം തെരുവുനായ്ക്കൾക്കായി ഷെൽട്ടറുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ ഭൂമി അടിയന്തരമായി കണ്ടെത്തി നൽകാൻ ജില്ലാ കളക്ടർമാർക്ക് സർക്കാർ പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
പുതിയ ഉത്തരവ് അനുസരിച്ച് വീടുകളിൽ വളർത്തുന്ന വളർത്തുമൃഗങ്ങളുടെ കാര്യത്തിലും കർശന നിയന്ത്രണങ്ങൾ വരും. രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തുന്ന വീടുകളെ പ്രത്യേക ഷെൽട്ടറുകളായി പരിഗണിക്കാനാണ് തീരുമാനം. ഇത്തരം വീടുകൾക്ക് പ്രത്യേക ‘സ്മോൾ-ഷെൽട്ടർ ലൈസൻസ്’ നിർബന്ധമാക്കും. പൊതുസ്ഥലങ്ങളിലും വഴിയിലും തെരുവുനായ്ക്കൾക്ക് തോന്നിയപോലെ ഭക്ഷണം നൽകുന്നതിന് കർശന നിയന്ത്രണങ്ങളും പ്രത്യേക മാനദണ്ഡങ്ങളും കൊണ്ടുവരാനും സർക്കാർ തലത്തിൽ അന്തിമ തീരുമാനമായിട്ടുണ്ട്.








