ഇന്ത്യൻ വ്യോമസേനയുടെ (IAF) പ്രഹരശേഷിയിൽ തകർന്നടിഞ്ഞ പാകിസ്താൻ വ്യോമസേനാ താവളത്തിന്റെ കേടുപാടുകൾ 16 മാസങ്ങൾക്കിപ്പുറവും തീർക്കാനാകാതെ പാക് സൈന്യം കഷ്ടപ്പെടുന്നു. 2025 മേയിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന അതികൃത്യതയോടെ ബോംബിട്ട് തകർത്ത പാകിസ്താനിലെ സർഗോദ്ധ മുഷാഫ് വ്യോമസേനാ താവളത്തിലെ (PAF Base Mushaf) റൺവേയിൽ ഇപ്പോഴും അറ്റകുറ്റപ്പണികൾ നടക്കുകയാണെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു.
ലാഹോറിൽ നിന്ന് 172 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഈ പാക് വ്യോമസേനാ താവളത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ ബാന്റോർ (Vantor) ഉപഗ്രഹമാണ് പുറത്തുവിട്ടത്. 2026 സെപ്റ്റംബർ 12-ന് എടുത്ത പുതിയ ചിത്രങ്ങളിൽ റൺവേയും ടാക്സി ട്രാക്കും സംഗമിക്കുന്ന ഭാഗത്ത് വീണ്ടും വിപുലമായ ഖനനവും പുനർനിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നതായി കാണാം. 2025 മേയ് 10-ന് ഇന്ത്യൻ യുദ്ധവിമാനങ്ങൾ തൊടുത്ത അതിമാരക മിസൈലുകൾ റൺവേയിൽ ഉണ്ടാക്കിയ വൻ ഗർത്തം പാകിസ്താൻ നേരത്തെ താത്കാലികമായി അടച്ചിരുന്നെങ്കിലും, ഇത് വിമാനങ്ങൾക്ക് സഞ്ചരിക്കാൻ പാകത്തിൽ ഉറപ്പുള്ളതായിരുന്നില്ല. തുടർന്നാണ് ഇപ്പോൾ പഴയ റൺവേ ഭാഗം പൂർണ്ണമായി കുഴിച്ചെടുത്ത് അടിത്തറ മുതൽ പുനർനിർമ്മിക്കാൻ പാക് സൈന്യം നിർബന്ധിതരായിരിക്കുന്നത്.
300 കിലോമീറ്ററിലധികം അകലെ നിന്ന് തൊടുത്ത ഇന്ത്യൻ മിസൈലിന്റെ പ്രഹരം എത്രത്തോളം മാരകമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രങ്ങളെന്ന് ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് വ്യോമസേനാ എയർ ഓപ്പറേഷൻസ് ഡയറക്ടർ ജനറലായിരുന്ന എയർ മാർഷൽ (റിട്ട.) എ.കെ. ഭാരതി പ്രതികരിച്ചു. ശത്രുവിനേറ്റ മുറിവ് 16 മാസം കഴിഞ്ഞിട്ടും ഉണങ്ങിയിട്ടില്ലെന്നും, ഇന്ത്യൻ വ്യോമസേനയുടെ കൃത്യതയ്ക്കുള്ള തെളിവാണ് സർഗോദ്ധയിൽ ഇപ്പോഴും തുടരുന്ന റൺവേ ശസ്ത്രക്രിയയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 3,200 മീറ്റർ നീളമുള്ള സർഗോദ്ധ റൺവേയിൽ ഇന്ത്യ നടത്തിയ ആക്രമണം പാകിസ്താൻ വ്യോമസേനയുടെ പ്രതിരോധ ശേഷിയെത്തന്നെ വലിയ തോതിൽ പിടിച്ചുലച്ചിരുന്നു.












