ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാരിന്റെ കാലത്ത് ഇന്ത്യയുമായി ഒപ്പുവെച്ച 101 ഉഭയകക്ഷി കരാറുകളും ധാരണാപത്രങ്ങളും (MoU) ബംഗ്ലാദേശ് പുനഃപരിശോധിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളിൽ കടുത്ത നിലപാടുമായി ഇന്ത്യ. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് പ്രതിവാര വാർത്താ സമ്മേളനത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
കരാറുകൾ പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് ബംഗ്ലാദേശ് സർക്കാർ ഔദ്യോഗികമായി ഇന്ത്യയെ ഒന്നും അറിയിച്ചിട്ടില്ലെന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് മുൻ സർക്കാരിന്റെ കാലത്തെ കരാറുകൾ പരിശോധിക്കുന്നതെന്നാണ് ബംഗ്ലാദേശിലെ നിലവിലെ അധികാരികളുടെ വാദം. ചിറ്റഗോങ്, മംഗ്ല തുറമുഖങ്ങളുടെ ഉപയോഗം, ഗതാഗത-വാണിജ്യ ബന്ധങ്ങൾ തുടങ്ങി നിരവധി നിർണായക പദ്ധതികളെ ബാധിക്കുന്നതാണ് ഈ കരാറുകൾ.
ഗംഗാ നദീജല കരാർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നിലവിലുള്ള സംയുക്ത നദീ കമ്മീഷൻ (Joint Rivers Commission) വഴി തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയും ബംഗ്ലാദേശും 54 നദികൾ പങ്കിടുന്നുണ്ടെന്നും നദീജല തർക്കങ്ങളും പുനഃപരിശോധനകളും സാങ്കേതിക തലത്തിലുള്ള ഉഭയകക്ഷി ചർച്ചകളിലൂടെ കൈകാര്യം ചെയ്യുമെന്നും ഇന്ത്യ വ്യക്തമാക്കി. 7 ശതകോടി ഡോളറിലധികം വായ്പാ സഹായം ഇന്ത്യ ബംഗ്ലാദേശിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നൽകിയിട്ടുള്ള സാഹചര്യത്തിൽ, ധാക്കയുടെ അടുത്ത നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണായകമാകും.










