പാകിസ്താനിൽ നിന്ന് ഡ്രോണുകൾ വഴി ലഹരിമരുന്നും ആയുധങ്ങളും കടത്തുന്നത് തടയാൻ അതിർത്തിയിൽ അത്യാധുനിക ‘ഹവായ് നാക്കാസ്’ (ആകാശ നിരീക്ഷണ തടസ്സങ്ങൾ) സജ്ജമാക്കി പഞ്ചാബ് പോലീസും ബിഎസ്എഫും. ശത്രു ഡ്രോണുകളെ ആകാശത്തുവെച്ച് തന്നെ കണ്ടെത്തി തകർക്കാൻ ശേഷിയുള്ള മൂന്ന് ആന്റി-ഡ്രോൺ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഈ ആകാശ പ്രതിരോധ കോട്ട തീർത്തിരിക്കുന്നത്. അതിർത്തി സുരക്ഷാ സേനയ്ക്ക് (BSF) ശക്തമായ രണ്ടാം പ്രതിരോധ നിരയായിട്ടാണ് പഞ്ചാബ് പോലീസ് ഈ സംവിധാനം ഏകോപിപ്പിച്ചിരിക്കുന്നത്.
പാകിസ്താനുമായി 553 കിലോമീറ്റർ അതിർത്തി പങ്കിടുന്ന പഞ്ചാബിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ വൻതോതിലുള്ള ഡ്രോൺ വേട്ടയാണ് നടന്നത്. 2025 മുതൽ 2026 ജൂലൈ 27 വരെയുള്ള കണക്കുകൾ പ്രകാരം 474 ഡ്രോണുകളും 777.474 കിലോ ഹെറോയിനും അതിർത്തിയിൽ നിന്ന് സുരക്ഷാ സേന പിടിച്ചെടുത്തു. 2025-ൽ മാത്രം 313 ഡ്രോണുകളും 385 കിലോയിലധികം ഹെറോയിനും പിടിച്ചെടുത്തപ്പോൾ, 2026-ലെ ആദ്യ ഏഴ് മാസത്തിനുള്ളിൽ തന്നെ 161 ഡ്രോണുകളും 392 കിലോയിലേറെ ഹെറോയിനും പിടികൂടാൻ സാധിച്ചു.
പാകിസ്താനിലെ ലഹരി കടത്തുകാർ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മണിക്കൂറുകൾക്കുള്ളിൽ ലഹരിമരുന്ന് അതിർത്തി കടത്തി പ്രദേശവാസികളായ ഏജന്റുമാർക്ക് എത്തിച്ചു നൽകുന്നതാണ് പുതിയ രീതി. ഇത് തടയാൻ 53 കോടി രൂപ ചെലവഴിച്ചാണ് തരൺ തരൺ, അമൃതസറിലെ റൂറൽ മേഖല എന്നിവിടങ്ങളിൽ 210 കിലോമീറ്ററോളം ചുറ്റളവിൽ ആന്റി-ഡ്രോൺ സംവിധാനങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിനുപുറമേ 64 നിരീക്ഷണ പോയിന്റുകളും 2,336-ലധികം സിസിടിവി ക്യാമറകളും അതിർത്തിയിൽ സ്ഥാപിച്ചിട്ടുണ്ട്. വരും മാസങ്ങളിൽ കൂടുതൽ അത്യാധുനിക ഡ്രോണുകളും ബോംബ് ഡിസ്പോസൽ ഉപകരണങ്ങളും വാങ്ങാൻ 47.97 കോടി രൂപ കൂടി സർക്കാർ അനുവദിച്ചിട്ടുണ്ട്.








