പാക് അധീന കശ്മീരിലെ (PoK) ജനകീയ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ ‘പാകിസ്താനി കശ്മീർ’ എന്ന വാസ്തവവിരുദ്ധമായ പ്രയോഗം നടത്തിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസിന് ശക്തമായ മറുപടി നൽകി ഇന്ത്യ. ഈ പ്രയോഗം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഭൂമിശാസ്ത്രപരമായും ചരിത്രപരമായും തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും യുഎസിലെ ഇന്ത്യൻ എംബസി കടുപ്പിച്ച് വ്യക്തമാക്കി. ‘Clashes Erupt in Pakistani Kashmir as Voting in Local Election Begins’ എന്ന തലക്കെട്ടോടെ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച വാർത്തയ്‌ക്കെതിരെയാണ് ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തിയത്.
“പാകിസ്ഥാനി കശ്മീർ എന്നൊരു പ്രദേശമേ ഇല്ല. പാകിസ്താൻ അനധികൃതമായി കൈയേറിയ കശ്മീർ (PoK) മാത്രമേയുള്ളൂ. ജമ്മു-കശ്മീരും ലഡാക്കും പൂർണ്ണമായും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്; അത് അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. ഈ പ്രദേശങ്ങൾ പാകിസ്താൻ അനധികൃതമായി കൈയടക്കിവെച്ചിരിക്കുകയാണെന്ന് മാത്രമല്ല, അവിടെയുള്ള നിരപരാധികളായ ജനങ്ങൾക്ക് നേരെ കടുത്ത അതിക്രമങ്ങൾ അഴിച്ചുവിടുകയുമാണ്” – അമേരിക്കയിലെ ഇന്ത്യൻ എംബസി എക്സിലൂടെ (ട്വിറ്റർ) വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി പാക് അധീന കശ്മീരിൽ കടുത്ത വിലക്കയറ്റം, ഭരണകൂടത്തിന്റെ അവഗണന, രാഷ്ട്രീയ വിവേചനം, മൗലികാവകാശ ധ്വംസനം എന്നിവയ്‌ക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങി വൻ പ്രതിഷേധമാണ് നടത്തുന്നത്. ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിൽ റാവലക്കോട്ടിൽ നിന്ന് മുസഫറാബാദിലേക്ക് പ്രക്ഷോഭകർ നടത്തിയ ലോങ് മാർച്ചിന് നേരെ പാക് സുരക്ഷാ സേനയും പോലീസും നടത്തിയ വെടിവെപ്പിലും ലാത്തിച്ചാർജ്ജിലും 30-ലേറെ സാധാരണക്കാർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ പാകിസ്താന്റെ നിയമവിരുദ്ധ അധിനിവേശവും മനുഷ്യാവകാശ ലംഘനങ്ങളും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ മറച്ചുവെക്കാനാണ് അവിടെ തെരഞ്ഞെടുപ്പ് നാടകം നടത്തുന്നതെന്ന് ഇന്ത്യ നേരത്തെയും ഐക്യരാഷ്ട്രസഭയിലടക്കം വിമർശിച്ചിരുന്നു. ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ആഗോള മാധ്യമങ്ങളിൽ പാക് അധിനിവേശത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.








