ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരി തസ്‌ലീമ നസ്രീൻ. രാജ്യത്ത് ക്രമാതീതമായി വളരുന്ന മതമൗലികവാദത്തെ പ്രതിരോധിക്കാൻ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക് മടങ്ങിവരണമെന്നും ബംഗ്ലാദേശ് പൂർണ്ണമായും ഒരു മതനിരപേക്ഷ രാജ്യമായി മാറണമെന്നും തസ്‌ലീമ ആവശ്യപ്പെട്ടു. രാജ്യത്തെ മദ്രസകളുടെ പ്രവർത്തനവും മതമൗലികവാദ പ്രസ്ഥാനങ്ങളുടെ സ്വാധീനവും അവിടെ വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്നും അവർ വ്യക്തമാക്കി.
ബംഗ്ലാദേശിൽ മദ്രസകളുടെ ആവശ്യം തന്നെയില്ലെന്നതാണ് തന്റെ ഉറച്ച നിലപാടെന്ന് തസ്‌ലീമ നസ്രീൻ പറഞ്ഞു. “മദ്രസകൾ കേവലം വിദ്യാഭ്യാസ സ്ഥാപനങ്ങളല്ല, മറിച്ച് ജിഹാദികളെയും തീവ്രവാദികളെയും വളർത്തുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. നിരവധി മദ്രസാ അധ്യാപകരും ഇമാമുമാരും വർഗീയ കേസ്സുകളിലും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലും അറസ്റ്റിലായി ജയിലിൽ കഴിയുന്നുണ്ട്. മദ്രസകളിൽ നിന്ന് പഠിച്ചിറങ്ങുന്നവരിൽ ഭൂരിഭാഗവും ഒരു തൊഴിലും ചെയ്യാൻ തയ്യാറാകാതെ മറ്റുള്ളവരുടെ സംഭാവനകളെയും ചാരിറ്റികളെയും ആശ്രയിച്ചാണ് ജീവിക്കുന്നത്,” തസ്‌ലീമ ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശ് പുരോഗതിയിലേക്ക് കുതിക്കണമെങ്കിൽ മതത്തെയും ഭരണകൂടത്തെയും പൂർണ്ണമായും വേർപെടുത്തേണ്ടതുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. രാജ്യത്തെ ചില പള്ളികൾ കേന്ദ്രീകരിച്ച് ജിഹാദി പ്രവർത്തനങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്. ഇത്തരം പള്ളികളെയും മതസ്ഥാപനങ്ങളെയും പൂർണ്ണമായി സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവരണം. മതമൗലികവാദത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുന്ന ഒരു ഭരണകൂടത്തിന് മാത്രമേ ബംഗ്ലാദേശിലെ ജനങ്ങൾക്ക് സമാധാനവും സുരക്ഷയും ഉറപ്പുനൽകാൻ സാധിക്കൂ എന്നും അവർ അഭിപ്രായപ്പെട്ടു.









