ന്യൂഡൽഹി : ഇന്ത്യൻ കായികരംഗത്തെയും രാഷ്ട്രീയത്തെയും ഉലച്ച ലൈംഗികാതിക്രമ ആരോപണക്കേസിൽ മുൻ റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) അധ്യക്ഷനും മുൻ ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെയും മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും കോടതി കുറ്റവിമുക്തരാക്കി. വനിതാ ഗുസ്തിക്കാർ നൽകിയ പരാതിയെ തുടർന്ന് ഏറെ വിവാദമായ സംഭവവികാസങ്ങളിൽ ഡൽഹി റൗസ് അവന്യൂ കോടതി ആണ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെയും വിനോദ് തോമറിനെയും വെറുതെവിട്ടത്. വനിതാ ഗുസ്തിക്കാരുടെ ലൈംഗിക പീഡന പരാതിയിൽ കുറ്റം തെളിയിക്കാനാവുന്ന ഒരു തെളിവും ഇല്ലെന്ന് കോടതി വ്യക്തമാക്കി. റൗസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസിജെഎം) അശ്വിനി പൻവാർ ആണ് കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികൾക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. WFI മേധാവിയായിരുന്ന കാലത്ത് സിംഗ് ലൈംഗിക പീഡനത്തിന് ഇരയായി എന്ന് ആരോപിച്ച വിനേഷ് ഫോഗട്ട് ഉൾപ്പെടെ ആറ് വനിതാ ഗുസ്തിക്കാർ നൽകിയ ആരോപണങ്ങളെ തുടർന്നാണ് കേസ് . ബ്രിജ് ഭൂഷൺ സിംഗ് നിരന്തരം ആരോപണങ്ങൾ നിഷേധിച്ചിരുന്നു. “എനിക്കെതിരെയുള്ള ഏതെങ്കിലും ഒരു ആരോപണമെങ്കിലും തെളിയിക്കപ്പെട്ടാൽ ഞാൻ പരസ്യമായി തൂങ്ങിമരിക്കാൻ തയ്യാറാണ്” എന്ന തന്റെ ആദ്യദിനത്തിലെ വാദം സത്യമാണെന്ന് തെളിഞ്ഞതായി കോടതി വിധിക്ക് ശേഷം ബ്രിജ് ഭൂഷൺ പ്രതികരിച്ചു. ഒരു വിഭാഗം നിക്ഷിപ്ത താല്പര്യക്കാരായ കായിക താരങ്ങളും രാഷ്ട്രീയ എതിരാളികളും ചേർന്ന് തനിക്കെതിരെ മെനഞ്ഞെടുത്ത കള്ളക്കഥകളും ഗൂഢാലോചനയുമാണ് കോടതിക്ക് മുന്നിൽ തകർന്നടിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ജനുവരിയിൽ ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങളുടെ തുടർച്ചയായി ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ പശ്ചാത്തലം കോടതി സമഗ്രമായി പരിശോധിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുന്നിൽ നിർത്തി മുൻപ് ഉന്നയിച്ച പോക്‌സോ കേസ്, ആരോപണം കെട്ടിച്ചമച്ചതാണെന്ന് പെൺകുട്ടിയുടെ പിതാവ് തന്നെ തുറന്നുപറഞ്ഞതിനെ തുടർന്ന് കോടതി പൂർണ്ണമായും റദ്ദാക്കിയിരുന്നു. ബാക്കിയുള്ള പരാതിക്കാരുടെ മൊഴികളിൽ പറയുന്ന തീയതികളും സ്ഥലങ്ങളും സംഭവങ്ങളും തമ്മിൽ പ്രകടമായ വലിയ വൈരുധ്യങ്ങളുണ്ടെന്നും, ആരോപിക്കപ്പെടുന്ന സംഭവങ്ങളും പരാതി നൽകിയ സമയവും തമ്മിലുള്ള വർഷങ്ങളുടെ വിശദീകരിക്കാനാകാത്ത കാലതാമസം ആരോപണങ്ങളുടെ സത്യാവസ്ഥയെ പൂർണ്ണമായും സംശയത്തിലാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. പരാതിക്കാരിൽ ചിലർ പിന്നീട് വാദത്തിൽ നിന്ന് പിന്മാറിയതും പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും കേസ് തികച്ചും ഉദ്ദേശ്യപൂർവ്വം മെനഞ്ഞെടുത്തതാണെന്ന പ്രതിഭാഗത്തിന്റെ വാദത്തിന് പൂർണ്ണമായി അടിവരയിടുകയായിരുന്നു.








