സ്മാർട്ട്‌ഫോണുകൾ ത തവണ വ്യവസ്ഥയിൽ (EMI) വാങ്ങിയ ശേഷം ഇൻസ്‌റ്റാൾമെന്റുകൾ മുടങ്ങിയാൽ ആപ്പുകൾ വഴിയും സാങ്കേതികവിദ്യ ഉപയോഗിച്ചും ഫോണുകൾ ദൂരസ്ഥലങ്ങളിൽ നിന്ന് പൂട്ടിയിടുന്ന (Remote Locking) വായ്പാ കമ്പനികളുടെ കടുംവെട്ടിന് തടയിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). ഇഎംഐ അടയ്ക്കാൻ വൈകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ ഫോൺ പൂർണ്ണമായി ഡിസേബിൾ ചെയ്യുന്നതും വ്യക്തിഗത വിവരങ്ങളിലേക്കുള്ള പ്രവേശനം തടയുന്നതും അനഭിലഷണീയമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആർ.ബി.ഐയുടെ ശക്തമായ ഇടപെടൽ. ഉപഭോക്താക്കളുടെ മൗലികാവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കുന്നതിനായി വിഷയത്തിൽ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ആർ.ബി.ഐ പുറപ്പെടുവിച്ചു.
സ്മാർട്ട്‌ഫോൺ വായ്പകൾ നൽകുന്ന ധനകാര്യ സ്ഥാപനങ്ങളും എൻ.ബി.എഫ്.സികളും (NBFC) ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ ഫോൺ ലോക്ക് ചെയ്യുന്നത് പതിവായതോടെയാണ് വിഷയത്തിൽ കേന്ദ്ര ബാങ്ക് അടിയന്തരമായി ഇടപെട്ടത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പാ തിരിച്ചടവ് വൈകുമ്പോൾ നിയമപരമായ വഴി തേടണമെന്നും അല്ലാതെ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് ഉപഭോക്താവിന്റെ ഡിജിറ്റൽ ജീവിതം തടസ്സപ്പെടുത്തരുതെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു. ഫോൺ ലോക്ക് ചെയ്യുന്നതിലൂടെ അത്യാവശ്യ ഘട്ടങ്ങളിൽ ആശയവിനിമയം നടത്താനോ അടിയന്തര സേവനങ്ങൾ തേടാനോ സാധിക്കാതെ വരുന്നത് മനുഷ്യാവകാശ ലംഘനത്തിന് തുല്യമാണെന്നാണ് ആർ.ബി.ഐ വിലയിരുത്തൽ.
ഡിജിറ്റൽ ലെൻഡിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഉപഭോക്താക്കളുടെ അനുമതിയില്ലാതെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ വായ്പാ ആപ്പുകൾക്കോ ഫിൻടെക് കമ്പനിക്കോ അവകാശമില്ല. പുതിയ നിബന്ധനകൾ നിലവിൽ വരുന്നതോടെ വ്യാജ ലോക്കിംഗ് സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് ഫോൺ പ്രവർത്തനരഹിതമാക്കുന്ന കടം കൊടുപ്പുകാരുടെ രീതി അവസാനിക്കും. ഭാവിയിൽ ഇത്തരം അനാവശ്യ പെരുമാറ്റങ്ങൾ കാണിക്കുന്ന ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കുമെതിരെ കടുത്ത പിഴയും ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നടപടികളും സ്വീകരിക്കുമെന്നും ആർ.ബി.ഐ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. കടക്കെണിയിലാകുന്ന സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് റിസർവ് ബാങ്കിന്റെ ഈ പുതിയ തീരുമാനം.












