ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധന കർശനമാക്കി സുരക്ഷാ സേന. അനന്ത്നാഗ്, ശോപിയാൻ, ബാരമുള്ള ജില്ലകളിൽ കൗണ്ടർ ഇന്റലിജൻസ് കശ്മീർ (CIK) നടത്തിയ വ്യാപക തിരച്ചിലിൽ നിർണ്ണായക ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു. ഇതിനുപുറമെ റംബാൻ ജില്ലയിൽ ചെക്ക് പോസ്റ്റ് വെട്ടിച്ച് ഓടിച്ചുപോയ കാറിനായി സൈന്യവും പോലീസും ചേർന്ന് വൻ തിരച്ചിലാണ് നടത്തുന്നത്. സംഭവത്തെ തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാതയിലുടനീളം അതീവ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചു.
ശനിയാഴ്ച പുലർച്ചെയാണ് സി.ഐ.കെ സംഘം അനന്ത്നാഗിലെ ഹില്ലർ ഷഹാബാദ് മേഖലയിലുള്ള വസതിയിൽ റെയ്ഡ് നടത്തിയത്. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DySP) ഫാറൂഖ് അഹമ്മദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വീട്ടിൽ നിന്ന് രണ്ട് ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള യു.എ.പി.എ (UAPA), ഐ.പി.സി വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിടിച്ചെടുത്ത ഉപകരണങ്ങൾ കൂടുതൽ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
അതേസമയം, ജമ്മു-ശ്രീനഗർ ദേശീയപാതയിലെ റംബാനിൽ ചന്ദർകോട്ട് പോലീസ് ചെക്ക് പോസ്റ്റിൽ നിർത്താതെ അതിവേഗത്തിൽ പാഞ്ഞുപോയ കാറിനായുള്ള തിരച്ചിൽ സുരക്ഷാ സേന ഊർജ്ജിതമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ 3:30-ഓടെ ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് വരികയായിരുന്ന വാഹനമാണ് പോലീസിന്റെ നിർദ്ദേശം അവഗണിച്ച് നാശ്രി ഭാഗത്തേക്ക് കടന്നുകളഞ്ഞത്. സമീപകാലത്ത് മേഖലയിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയപാതയിലുടനീളം വാഹന പരിശോധനയും നിരീക്ഷണവും കടുപ്പിച്ചിട്ടുണ്ട്. പ്രധാന പാതകളിലും കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.












