മലപ്പുറത്ത് ലോറിയിൽ നിന്ന് വൻ തോതിൽ നിയമവിരുദ്ധ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്ത കേസിൽ മൂന്ന് പേരെക്കൂടി ദേശീയ അന്വേഷണ ഏജൻസി (NIA) അറസ്റ്റ് ചെയ്തു. കർണാടകയിലെ വിജയ്പുര ജില്ലക്കാരായ മന്തഗൗഡ് ബിരാദാർ, ബാപഗൗഡ് ഭീരമയ്യ ചൗധരി, പ്രകാശ് ഗൗഡ ബിരാദാർ എന്നിവരെയാണ് കർണാടകയിലെ സ്വന്തം നാട്ടിൽ നിന്ന് എന്.ഐ.എ സംഘം പിടികൂടിയത്. ഇവരുടെ അറസ്റ്റോടെ കേസിൽ എന്.ഐ.എ പിടിയിലായവരുടെ ആകെ എണ്ണം 11 ആയി ഉയർന്നു.
2026 ഫെബ്രുവരി 7-നാണ് കേരള പോലീസ് ചെമ്മാട്-തലപ്പാറ റോഡിൽ പ്രവർത്തിക്കുന്ന ഫർഹ ഹോളോബ്രിക്‌സ് കമ്പനിയുടെ പറമ്പിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ (KL 10 BF 8395) നിന്ന് വൻ സ്ഫോടകശേഖരം പിടിച്ചെടുക്കുന്നത്. 89,600 സ്ഫോടകവസ്തു സ്റ്റിക്ക് (Explosive Sticks), 10,500 നോണൽ ഷോക്ക് ട്യൂബുകൾ (NONEL Shock Tubes) എന്നിവയാണ് വാഹനം തടഞ്ഞ് നടത്തിയ പരിശോധനയിൽ പോലീസ് കണ്ടെടുത്തത്. സ്ഫോടകവസ്തുക്കൾ സൂക്ഷിക്കാനോ കടത്താനോ ഉള്ള സാധുവായ ലൈസൻസോ രേഖകളോ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് വാഹനത്തിലുണ്ടായിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം എന്.ഐ.എ ഏറ്റെടുക്കുകയുമായിരുന്നു.
കേസുമായി ബന്ധപ്പെട്ട് കേരളം, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ 19-ഓളം കേന്ദ്രങ്ങളിലാണ് എൻ.ഐ.എ ഒരേസമയം വ്യാപക റെയ്ഡ് നടത്തിയത്. ലൈസൻസുള്ള വ്യാപാരികളും ഉപഭോക്താക്കളുമായ പ്രതികൾ നിയമപരമായ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി അനധികൃതമായി ഇത്തരം വൻ സ്ഫോടകശേഖരം മറിച്ചുവിൽക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഈ സ്ഫോടകവസ്തുക്കൾ എന്തിനായി കൈമാറി എന്നതിലും ഇതിന് പിന്നിലെ സാമ്പത്തിക ശൃംഖലയെക്കുറിച്ചും എന്.ഐ.എ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.









